നയന സൂര്യൻ്റെ ദുരൂഹമരണം; കൊലപാതക സാധ്യത ക്രൈംബ്രാഞ്ചിനോടും   ചൂണ്ടിക്കാട്ടി ഫോറന്‍സിക് സര്‍ജൻ

നയന സൂര്യൻ്റെ ദുരൂഹമരണം; കൊലപാതക സാധ്യത ക്രൈംബ്രാഞ്ചിനോടും ചൂണ്ടിക്കാട്ടി ഫോറന്‍സിക് സര്‍ജൻ

നേരത്തെ ദ ഫോര്‍ത്തിനോട് നടത്തിയ വെളിപ്പെടുത്തലിന് സമാനമായ മൊഴിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി ഫോറന്‍സിക് സര്‍ജന്റെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പിനിടെയാണ് ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികലയുടെ വെളിപ്പെടുത്തല്‍. നേരത്തെ ദ ഫോര്‍ത്തിനോട് ഉള്‍പ്പെടെ നടത്തിയ തൻ്റെ മൊഴി പൊലീസ് അട്ടിമറിച്ചെന്ന് ശശികല വെളിപ്പെടുത്തിയിരുന്നു.

നയനയുടെ കഴുത്തിലെ മുറിവുകള്‍ മറ്റൊരാള്‍ ഉണ്ടാക്കിയതാകാനാണ് സാധ്യത. അതിനാൽ ഒരാൾ നയനയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന് അവർ ക്രൈം ബ്രാഞ്ച് സംഘത്തിന് മൊഴി നൽകി.നയനയുടെ മുറിയുടെയും മൃതദേഹത്തിൻ്റെയും ചിത്രങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയടക്കം മുൻനിർത്തി വളരെ വിശദമായ ഒരു മൊഴിയെടുക്കലാണ് നടന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞ ആന്തരാവയവങ്ങളിലെ ക്ഷതമടക്കംമുള്ള കാര്യങ്ങൾ രേഖപ്പെടുത്താതെയുള്ള ഫോറൻസിക് സർജൻ്റെ 161 മൊഴി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് തൻ്റെ മൊഴി പൊലീസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി ഡോ.ശശികല രംഗത്തുവന്നത്.ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിലും ശശികല വിശദീകരിച്ചു.

അതേസമയം മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയനയുടെ ഒരു വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന റിപ്പോർട്ടുകളും വന്നിരുന്നു. 2019 ഫെബ്രുവരി 23ന് രാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ വാടകവീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in