പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറങ്ങി; നാമനിർദേശ പത്രിക സമർപ്പണം 17 വരെ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറങ്ങി; നാമനിർദേശ പത്രിക സമർപ്പണം 17 വരെ

89,897 സ്ത്രീകളും 85,705 പുരുഷന്മാരും ഉൾപ്പടെ 1,75,605 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്

ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് പുതുപ്പളളിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നു മുതൽ 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന 18ന് നടക്കും. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 1,75,605 വോട്ടർമാരാണ് മണ്ഡലത്തിലുളളത്. 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും മൂന്ന് ഭിന്ന ലിംഗ വോട്ടർമാരും.

പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. 96 ഇടങ്ങളിലായി 182 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

6376 പേരാണ് 80 വയസിനു മുകളിലുള്ള വോട്ടർമാർ. 1765 ഭിന്നശേഷിക്കാരായ വോട്ടർമാരാണുളളത്. ഇതിൽ 1023 പുരുഷന്മാരും 742 സ്ത്രീകളുമുണ്ട്. 133 പുരുഷന്മാരും 48 സ്ത്രീകളും ഉൾപ്പെടെ 181 പ്രവാസി വോട്ടർമാരാണുള്ളത്. 138 സർവീസ് വോട്ടർമാരുമുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കും. മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ ഇതുസംബന്ധിച്ച വിവരം ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണസമയത്ത് മൂന്ന് തവണ പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും ഇക്കാര്യം വെളിപ്പെടുത്തണം.

logo
The Fourth
www.thefourthnews.in