ഇന്ന് തിരിച്ചുപിടിച്ചത് 229.76 ഏക്കർ; വിവാദങ്ങള്‍ക്കിടെ മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു

ഇന്ന് തിരിച്ചുപിടിച്ചത് 229.76 ഏക്കർ; വിവാദങ്ങള്‍ക്കിടെ മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു

ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ

വിവാദങ്ങള്‍ക്കും വാക്പോരിനും പ്രതിഷേധങ്ങള്‍ക്കുമിടെ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ട്. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി ഇതുവരെ അനധികൃതമായി കൈവശം വച്ചിരുന്ന 90.3645 ഹെക്ടർ ( 224.21 ഏക്കർ) സ്ഥലവും അതിലെ കെട്ടിടവും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഏറ്റെടുത്തുതായി റവന്യു വകുപ്പ് അറിയിച്ചു. ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിലെ കയ്യേറ്റഭൂമിയും ഇതിലെ കെട്ടിടങ്ങളുമാണ് ഏറ്റെടുത്തത്. ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. കെട്ടിടം സീൽ ചെയ്ത് സർക്കാർ ഭൂമിയാണെന്ന് കാണിക്കുന്ന ബോർഡും സ്ഥാപിച്ചു.

ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ താവളം സർവേ നമ്പര്‍ 209/2-ൽ ഉൾപ്പെടുന്ന 02.2482 ഹെക്ടർ (5.55 ഏക്കർ) സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റവും ഇന്ന് ഒഴിപ്പിച്ചു. ഈ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന അവകാശവാദവുമായി നടപടി തടയാന്‍ ശ്രമം ഉണ്ടായെങ്കിലും വിശദമായ പരിശോധയില്‍ കയ്യേറ്റഭൂമിയാണെന്ന് കണ്ടെത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.

സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അർഹമായ രീതിയിൽ ചട്ടം അനുശാസിക്കുന്ന പ്രകാരം 1971 നു മുൻപ് കക്ഷിക്കോ മുൻഗാമികൾക്കോ കൈവശമില്ല എന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു. പട്ടയത്തിനുള്ള അർഹത ഇല്ലെന്ന് ബോധ്യപ്പെടുകയും ഇക്കാര്യങ്ങൾ കക്ഷികളെ നിയമാനുസൃതം അറിയിച്ച ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കയത് എന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ പോലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത്

മൂന്നാറിലെ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ പോലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത് .

നിയമപരമായ യാതൊരു പിൻബലവും ഇല്ലാതിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്ജ് വ്യക്തമാക്കി . പട്ടയം ലഭിക്കുന്നതിനുള്ള അർഹത പരിശോധിച്ച് നിയമപരമായ നടപടികൾ പാലിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂ. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കയ്യേറ്റങ്ങൾക്കെതിരായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരായുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

logo
The Fourth
www.thefourthnews.in