ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരൻ, ശിക്ഷ ഒൻപതിന്

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരൻ, ശിക്ഷ ഒൻപതിന്

കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വ്യക്തമാക്കി. ശിക്ഷ ഒൻപതിന് പ്രഖ്യാപിക്കും.

വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇന്ന് രാവിലെ ഒൻപതോടെയാ് ആലുവ സബ് ജയിലില്‍ നിന്ന് അസ്ഫാഖ് ആലമിനെ എറണാകുളം പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയത്. കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. അസ്ഫാക് ആലമിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും പോലീസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില് നിന്നാണ് അഞ്ചുവയസുകാരിയെ പ്രതി കൂട്ടികൊണ്ടുപോയത്. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരൻ, ശിക്ഷ ഒൻപതിന്
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

അടുത്ത ദിവസം രാവിലെ കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ഇരുവരെയും ആലുവ മാര്‍ക്കറ്റില്‍ വച്ച് കണ്ട ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അസ്ഫാക്ക് കുറ്റം സമ്മതിക്കുകയായിരുന്നു. പലതവണ തെറ്റായ മൊഴിനല്‍കി പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും വിദഗ്ധമായ ചോദ്യംചെയ്യലിലൂടെ പോലീസ് കേസ് തെളിയിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.

പിന്നീട് അതിവേഗം തെളിവുകളും സമാഹരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് 35-ാം ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം 15 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരുപ്പ്, ഡി എന്‍ എ സാമ്പിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില് ഹാജരാക്കിയിരുന്നു. സാധാരണ പോക്‌സോ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

ആലുവ റൂറല്‍ എസ് പി മുന്‍കൈയെടുത്ത് ഓഫീസിന് മുന്നില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ബോര്‍ഡില്‍ 99 എന്ന അക്കം തെളിയുന്ന അന്നാണ് കേസിലെ വിധി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ പ്രസ്താവിച്ചത്. ജി മോഹന്രാജാണ് സ്‌പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. 16 അംഗ സംഘമാണ് വേഗത്തില് കേസ് അന്വേഷിച്ചത്. അതേസമയം അസ്ഫാഖ് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അമ്മ വിധി പ്രസ്താവിക്കുന്നതിന് മുമ്പേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുറത്തിറങ്ങിയാല്‍ പ്രതി ഇനിയും കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.

കേസിന്റെ നാള്‍ വഴികള്‍

ജൂലൈ 28- അഞ്ചുവയസുകാരിയെ കാണാതാകുന്നു. സിസിടിവിയിലൂടെയും ദൃക്‌സാക്ഷികളിലൂടെയും അസ്ഫാക് ആലം തട്ടിക്കൊണ്ടു പോയതായി മനസിലാക്കുന്നു. അര്‍ധരാത്രിയോടെ പ്രതിയെ പിടികൂടുന്നു.

ജൂലൈ 29- 21 മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് നിന്നും ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുക്കുന്നു. പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കുട്ടിയുടെ ശരീരത്തില്‍ ആസകലവും സ്വകാര്യ ഭാഗത്തും മുറിവുകളേറ്റതും മുഖം കല്ലിനിടച്ചു ചതച്ചതും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചിപ്പിക്കുന്നു. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിയുന്നു.

ജൂലൈ 30- വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കും 5.30നും ഇടയിലാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് ആലം പോലീസിന് മൊഴി നല്‍കി. കുട്ടി ഒന്നാംക്ലാസില്‍ പഠിച്ചിരുന്ന ആലുവ തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കീഴ്മാട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെ 14 വകുപ്പുകളും ചുമത്തി.

ജൂലൈ 31- അഞ്ചുവയസുകാരിയുടെ കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 1- അസ്ഫാക് ആലം ക്രിമിനല്‍ പാശ്ചാത്തലമുള്ളയാളെന്ന് അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തുന്നു. ഡല്‍ഹിയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസ്ഫാക് ഡല്‍ഹിയില്‍ ഒരുമാസം തടവില്‍ കഴിഞ്ഞിരുന്നു. 2018ല്‍ ഗാസിപൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. 2018ല്‍ തന്നെ ഇയാള്‍ കേരളത്തിലെത്തുകയായിരുന്നുവെന്ന് കണ്ടെത്തി. അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി. ആലുവ മജിസ്ട്രേറ്റ് -IIന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ് ജയിലിനുള്ളില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു.

ഓഗസ്റ്റ് 6- അന്വേഷണസംഘം അസ്ഫാക്കുമായി തെളിവെടുപ്പ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

സെപ്റ്റംബര്‍ 1- കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലിസ് കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം പത്തിലേറെ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം എറണാകുളം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. 800 പേജുള്ള കുറ്റപത്രമാണ് എസ് പി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം തയ്യാറാക്കിയത്.

സെപ്റ്റംബര്‍ 16- വിചാരണയുടെ ഭാഗമായി പ്രതി അസ്ഫാക് ആലത്തെ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

നവംബര്‍-4 - പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി കെ സോമന്‍ വ്യക്തമാക്കി. ശിക്ഷ ഒന്‍പതിന് പ്രഖ്യാപിക്കും. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയ അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നും വാദിക്കുമെന്നും പബ്ലിക് പ്രോസിക്യുട്ടര്‍ മോഹന്‍ രാജ് പറഞ്ഞു. പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മാനസികനില സംബന്ധിച്ച ജില്ലാ പ്രൊബേഷഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും ജയിലിലെ സ്വഭാവ റിപ്പോര്‍ട്ടും കോടതി തേടി.

logo
The Fourth
www.thefourthnews.in