കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷം, കേന്ദ്രം ഞെരുക്കുന്നെന്ന് മന്ത്രി; അടിയന്തര പ്രമേയത്തിൽ വാക്‌പോര്

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷം, കേന്ദ്രം ഞെരുക്കുന്നെന്ന് മന്ത്രി; അടിയന്തര പ്രമേയത്തിൽ വാക്‌പോര്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമൂഖീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ വാക്‌പോര്. സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ പ്രമേയം സര്‍ക്കാര്‍ തള്ളി. ധനപ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച ഫലം കണ്ടില്ലെന്ന് പിന്നീട് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു റോജി എം ജോണ്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചത്. പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമൂഖീകരിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പോലും പണം നല്‍കാനാവുന്നില്ല. ട്രഷറി പൂട്ടിയിട്ടിരിക്കുന്നതിന് തുല്യമാണ് ഇന്നത്തെ അവസ്ഥ. നവംബര്‍ വരെ ഡിഎ കുടിശിക 7973 കോടി രൂപ, പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശിക 4722 കോടി, പോസ്റ്റ്മെട്രിക് കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് കുടിശിക 976 കോടി, കാരുണ്യപദ്ധതി കുടിശിക 732 കോടി. ഏകദേശം 26,500 കോടിയലധികം കുടിശികയായി കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ നികുതിഭരണ സംവിധാനത്തില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു

അരി, പഞ്ചാസാര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ കുടിശിക പൂര്‍ണമായി വിതരണം ചെയ്യാത്തതുമൂലം പലരും ടെന്ററില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നു. ഇതുമൂലം സബ്സിഡി സാധനങ്ങള്‍ സംഭരിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിയതെന്ന് നിയമസഭ ചര്‍ച്ച ചെയ്യണമെന്നും റോജി എം ജോണ്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധിയുടെ പ്രധാനകാരണം ജിഎസ്ടി നടപ്പാക്കിയപ്പോള്‍ നികുതിഭരണ സംവിധാനത്തില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ഐജിഎസ്ടി പിരിവ് കാര്യക്ഷമമല്ല, സ്വര്‍ണ നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ നിലപാടും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷം, കേന്ദ്രം ഞെരുക്കുന്നെന്ന് മന്ത്രി; അടിയന്തര പ്രമേയത്തിൽ വാക്‌പോര്
മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ, കേരള നിയമ-രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം; കോടതിയുടെ അപൂർവ വിധിക്ക് പിന്നില്‍

കേന്ദ്രസര്‍ക്കാര്‍ ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ജിഎസ്ടി കളക്ഷന്‍ റിപ്പോര്‍ട്ടില്‍ ഓരോ മാസത്തെ കണക്ക് പരിശോധിക്കുമ്പോഴും ദേശീയ ശരാശരിയുടെ താഴെയാണ് കേരളത്തിലെ ജിഎസ്ടി കളക്ഷനിലുള്ള വളര്‍ച്ചാ നിരക്ക്. നികുതിപിരിവില്‍ നമുക്ക് ലഭിക്കേണ്ടിയിരുന്ന ആ വര്‍ധനവ് കൈവരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നാണ് കാണിക്കുന്നത്. ഇന്ധന സെസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗത്തില്‍ കുറവുണ്ടായിട്ടുണ്ട്. ദുരഭിമാനം വെടിഞ്ഞ് അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന നഷ്ടം വിലയിരത്തി സെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ പറഞ്ഞു.

ധനപ്രതിസന്ധിക്ക് സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് 57,000 കോടി രൂപ കിട്ടാനുണ്ട്. നികുതി വരുമാനം രണ്ടുവര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് 71,000 കോടിരൂപയായി എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ചിലവുകള്‍ക്കും പണം നല്‍കിയിട്ടുണ്ട്. ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുകയാണെന്ന പ്രസ്താവന തെറ്റാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയ്ക്ക് പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ധന പ്രതിസന്ധി മൂലം സര്‍ക്കാര്‍ സേവനങ്ങള്‍ പോലും മുടങ്ങുന്നതായി ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള രണ്ടാം ഗഡു പണം മുടങ്ങിക്കിടക്കുകയാണ്. സപ്ലൈക്കോയ്‌ക്കോയിലേക്ക് സാധനങ്ങള്‍ എത്തുന്നില്ല, വിതരണക്കാര്‍ക്ക് പണം നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും പ്രതിസന്ധിയിലാണ്. പെന്‍ഷന്‍ കുടിശിക മുടങ്ങി. സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നാണു സര്‍ക്കാര്‍ പറയുന്നതെന്നു വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in