മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെടിയുണ്ട തങ്ങളുടേതല്ലെന്ന് നാവിക സേന;ദുരൂഹത തുടരുന്നു

ഫോർട്ട്കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്‌ വെടിയേറ്റത്. കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടെയാണ് വെടിയേറ്റതെന്നാണ് സൂചന. നാവിക സേനയുടെ പരിശീലനം നടന്നതായി പോലീസ് സ്ഥിരീകരിച്ചു അതേസമയം വെടിയുണ്ട നാവിക സേനയുടേതല്ലെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി.

ഉച്ചയ്ക്ക് 12 മണിയോടെ മത്സ്യബന്ധനത്തിന് പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബോട്ട് തീരത്തോട് അടുക്കാറായപ്പോൾ നേവി ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വെച്ചായിരുന്നു വെടിയേറ്റത്. സെബാസ്റ്റ്യന്റെ ചെവിയ്ക്ക് സാരമായി പരുക്കേറ്റു . ചെവിത്തടത്തിൽ നിന്ന് ചോര ചീറ്റുകയും സെബാസ്റ്റ്യൻ മറിഞ്ഞ് വീഴുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തത്.

ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട
ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട

പരുക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് അഞ്ച് തുന്നലുണ്ട്. വെടിയേറ്റത് ചെവിയിലായതിനാൽ വൻ അപകടം ഒഴിവായി. സാധാരണഗതിയിൽ നാവിക സേനയുടെ പരിശീലന വിവരം കടലിൽ പോകുന്നവരെ നേരത്തെ അറിയിക്കാറുണ്ട്. എന്നാൽ ഇന്ന് നടന്ന പരിശീലനം സംബന്ധിച്ച ഒരു മുന്നറിയിപ്പും തൊഴിലാളികൾക്ക് നൽകിയിരുന്നില്ല.

അതേസമയം വെടിയേറ്റത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. ബോട്ടിൽ നിന്ന് ലഭിച്ച വെടിയുണ്ട പരിശോധിച്ചാണ് നാവിക സേനയുടെ പ്രതികരണം. സംഭവം പോലീസ് പരിശോധിക്കട്ടേയെന്നും നാവിക സേന വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in