പാസ്‌പോർട്ടിന് കൈക്കൂലി വാങ്ങിയ ഓഫീസർക്ക് അഞ്ച് വര്ഷം തടവ് 

പാസ്‌പോർട്ടിന് കൈക്കൂലി വാങ്ങിയ ഓഫീസർക്ക് അഞ്ച് വര്ഷം തടവ് 

മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫിസറായിരുന്ന പി രാമക്യഷ്ണനെയാണ് ഇന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്

പരാതിക്കാരനെ വിസ്തരിക്കാൻ കഴിയാതിരുന്ന അഴിമതി കേസിലെ കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ. പാസ്പോർട്ട് നൽകാൻ  കൈക്കൂലി വാങ്ങിയെന്ന  കേസിൽ  മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫിസറായിരുന്ന പി രാമക്യഷ്ണനെയാണ് ഇന്ന്   എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. 

വിചാരണക്കിടെ പരാതിക്കാരൻ മരണപ്പെട്ടെങ്കിലും കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കി കുറ്റം തെളിയിക്കാൻ സി ബി ഐ കൊച്ചി യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യൂട്ടർ എം നവാസിനും കഴിഞ്ഞു. ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിച്ചതിനാൽ പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു. 

പി രാമക്യഷ്ണൻ  മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫിസറായിരിക്കെ 2015 ജൂലൈ 20 നാണ് പാസ്പോർട്ട് അപേക്ഷകനായി എത്തിയ സൂരജ് സൈഫുദ്ദീൻ ഷെയ്ക്കിനോട്‌ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടനിലക്കാരൻ മുഖേന  50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. സി ബി ഐ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി. പാസ്പോർട്ട് ഓഫിസറെ കൂടാതെ ഇടനിലക്കാരൻ അബ്ദുൾ അമീറിനെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു.

അഴിമതി നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ വാദം നടക്കുന്നതിന് മുമ്പ് തന്നെ സൂരജ് സൈഫുദ്ദീൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. എന്നാൽ സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ മുന്നോട്ട്പോയി.

 ഇടനിലക്കാരൻ അബ്ദുൾ  അമീർ കേസിൽ  മാപ്പുസാക്ഷിയായത് നിർണായക വഴിതിരിവായി. കൂടാതെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാക്ഷ്യമൊഴിയും കേസിൽ പ്രധാനപ്പെട്ട തെളിവായി. വിചാരണ പൂർത്തിയാക്കിയ കേസിൽ സ്പെഷ്യൽ ജഡ്ജി ഷിബു തോമസ് പി രാമക്യഷ്ണനെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചു. സി ബി ഐയ്‌ക്ക് വേണ്ടി ഹാജരായി. 

logo
The Fourth
www.thefourthnews.in