പരിശോധന ഊർജിതമാക്കി  ഭക്ഷ്യ സുരക്ഷാ വകുപ്പ്; 48 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

പരിശോധന ഊർജിതമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 48 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് 46,928 പരിശോധനകള്‍, നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അതേസമയം മരണം സംഭവിച്ച ശേഷം മാത്രമാണ് പരിശോധന ഊർജിതമാക്കുന്നതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കണക്കുകൾ പുറത്തുവിട്ടു.

വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.

ഇതിനിടെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതായും മന്ത്രി വ്യക്തമാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയെന്നും ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in