ആലുവയിൽ വീണ്ടും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിച്ചു; കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടിൽ
ഉറങ്ങിക്കിടക്കവെ

ആലുവയിൽ വീണ്ടും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിച്ചു; കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടിൽ ഉറങ്ങിക്കിടക്കവെ

കുട്ടിയെ പരുക്കേറ്റനിലയിൽ കണ്ടെത്തിയത് സമീപത്തെ പാടത്തുനിന്ന്

ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻപുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കൽകോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു.

പുലർച്ചെ രണ്ടുമണിയോടെ സമീപവാസിയാണ് ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടത്. കുട്ടിയുടെ കരച്ചിലും കേട്ടു. സംശയം തോന്നിയതോടെ അയൽക്കാരെ വിവരം അറിയിച്ചു. ഇവർ ചേർന്ന് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മടങ്ങുമ്പോഴാണ് നിലവിളിച്ചുകൊണ്ട് കുട്ടി വരുന്നത് കണ്ടത്. നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

'' രണ്ടേകാലിന് ഉണർന്നപ്പോൾ നല്ല മഴയുണ്ടായിരുന്നതിനാൽ ജനൽ തുറന്നുനോക്കിയിരുന്നു. ഈ സമയത്ത് ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടത് സംശയം തോന്നി. കുട്ടിയുടെ കരച്ചിലും കേട്ടു. ഇതോടെ അയൽവാസികളെ വിവരമറിയിച്ചു. ആദ്യം തിരച്ചിൽ നടത്തിയപ്പോൾ കണ്ടെത്താനായില്ല. പിന്നീടാണ് വസ്ത്രങ്ങളൊന്നുമില്ലാതെ കുട്ടി ഓടിവരുന്നത് കണ്ടത്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ വീട്ടിലെത്തിച്ചു. പോലീസിനേയും വിവരമറിയിച്ചു'' - സമീപവാസിയായ സുകുമാരൻ പറയുന്നു.

ആലുവ റൂറൽ എസ് പിയുൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുമായി പോയി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് ആലുവ റൂറൽ എസ്പി വ്യക്തമാക്കി. ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതി പ്രദേശവാസി തന്നെയാണെന്നാണ് സൂചന.

പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. കുട്ടി ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിയാണ്.

logo
The Fourth
www.thefourthnews.in