ദയാബായി
ദയാബായി

Exclusive|ദയാബായി നിരാഹാരം തുടരും; വാക്കാല്‍ പറഞ്ഞത് രേഖയിലില്ലെന്ന് സമര സമിതി

കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ന്യൂറോ സംവിധാനമൊരുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം രേഖയായപ്പോള്‍ ഏതെങ്കിലും ആശുപത്രിയെന്നായി

ദയാബായിയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ രേഖാമൂലമായപ്പോള്‍ മാറ്റം വന്നെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമര സമിതി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമായിരുന്നു സമര സമിതിയുമായി ചര്‍ച്ച നടത്തിയത്. ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ മൂന്നും അംഗീകരിച്ചുവെന്നായിരുന്നു പിന്നീട് മന്ത്രിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പ്രഖ്യാപനം രേഖയായി സമര സമിതിയെ അറിയിച്ചപ്പോള്‍ ചില തീരുമാനങ്ങളില്‍ മാറ്റം വന്നെന്നാണ് സമര സമിതിയുടെ ആരോപണം. ഇതോടെ, നിരാഹാര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദയാബായിയും അറിയിച്ചു.

ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് ദുരിത ബാധിതരില്‍ ഏറെയും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ചികിത്സാ സംവിധാനങ്ങളില്ല എന്നതാണ് പ്രധാന പ്രശ്‌നം. ജില്ലാ ആശുപത്രിയില്‍ ഏറ്റവും അടിയന്തരമായി സംവിധാനങ്ങളൊരുക്കും എന്നായിരുന്നു ആരോഗ്യ മന്ത്രി ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചത്. എന്നാല്‍ യോഗ തീരുമാനങ്ങള്‍ കടലാസിലെത്തിയപ്പോള്‍ ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ന്യൂറോ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കുമെന്നായി. സര്‍ക്കാരിന്റെ ഈ നടപടി അഗീകരിക്കാനാകില്ലെന്നാണ് സമര സമിതിയുടെ പ്രതികരണം.

സമരമവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടിലാണ് സര്‍ക്കാര്‍ നിന്നത്, എന്നാല്‍ അത് രേഖയായപ്പോള്‍ ലാഘവത്തോടെയുള്ള സമീപനമായി മാറിയെന്ന് സമര സമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

പ്രധാനപ്പെട്ട നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നീതിക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ പതിനഞ്ചാം ദിവസമാണ് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

logo
The Fourth
www.thefourthnews.in