'ഇന്നത്തേത് താത്കാലിക ഇളവ് മാത്രം'; ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ

'ഇന്നത്തേത് താത്കാലിക ഇളവ് മാത്രം'; ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ

ആക്സസ് കൺട്രോൾ സംവിധാനം പൂർണ തോതില്‍ നടപ്പായോയെന്ന് അടുത്തയാഴ്ചത്തെ ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച മാത്രമേ അറിയാൻ കഴിയൂ

സെക്രട്ടേറിയറ്റിൽ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരും ദിവസങ്ങളിൽ കർശനമാക്കുമെന്ന് പൊതുഭരണ വകുപ്പ്. സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖ് 'ദ ഫോർത്തി'നോട് പറഞ്ഞു.

ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തിൽനിന്ന് സർക്കാർ പിന്മാറിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ആദ്യ ദിനമായതിനാലാണ് ഇന്നു രാവിലെ ജീവനക്കാർക്ക് സാധാരണഗതിയിൽ സെക്രട്ടേറിറ്റിൽ പ്രവേശിക്കാൻ അനുമതി നൽകിയതെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പറഞ്ഞു. വരും ദിവസങ്ങളില്‍ സംവിധാനം കൃത്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന ബയോമെട്രിക് പഞ്ചിങിനെ ആക്സസ് കൺട്രോൾ സംവിധാനവുമായി ബന്ധിപ്പിക്കില്ലെന്ന ഉത്തരവ് തത്കാലത്തേക്കാണ്. ബയോമെട്രിക് പഞ്ചിങിനെ ഭാവിയിൽ ആക്സസ് കൺട്രോളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമത്തോട് ഇടതു, വലതു വ്യത്യാസമില്ലാതെ സെക്രട്ടറിയേറ്റിലെ എല്ലാ സര്‍വീസ് സംഘടനകകൾക്കും കടുത്ത പ്രതിഷേധമാണുള്ളത്

ആക്സസ് കൺട്രോൾ സംവിധാനം പൂർണമായ തോതില്‍ നടപ്പായോയെന്ന് അടുത്തയാഴ്ചത്തെ ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച മാത്രമേ അറിയാൻ സാധിക്കൂ. ജീവനക്കാരെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമത്തോട് ഇടതു വലതു വ്യത്യാസമില്ലാതെ സെക്രട്ടറിയേറ്റിലെ എല്ലാ സര്‍വീസ് സംഘടനകകൾക്കും കടുത്ത പ്രതിഷേധമാണുള്ളത്.

സംവിധാനം അശാസ്ത്രീയമാണെന്നാണ് യൂണിയനുകളുടെ വാദം. ഇതിനെതിരെ സംഘടനകള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പഞ്ച് ചെയ്ത ശേഷം ജീവനക്കാര്‍ മറ്റ് ഫ്‌ളോറുകളിലേക്ക് പോകുന്നുവെന്നും അത് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ സെക്രട്ടറിതല യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.പൊതുഭരണ (രഹസ്യവിഭാഗം) വകുപ്പിനാണ് ആക്‌സസ് കൺട്രോള്‍ സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല.

logo
The Fourth
www.thefourthnews.in