ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വകലാശാല വിഷയങ്ങളില്‍ സര്‍ക്കാരിന് റോളില്ലെന്ന് തെളിഞ്ഞു; വീണ്ടും ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്തെ ധന, നിയമ മന്ത്രിമാരെ എടുത്ത് പറഞ്ഞ് പ്രതികരണം

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കേരള സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ നിയമനം സംബന്ധിച്ച് സര്‍ക്കാരിന് റോളില്ലെന്ന് സുപ്രീം കോടതി ഉത്തരവിലൂടെ തെളിഞ്ഞതായി ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍വകലാശാല നിയമനത്തില്‍ ചാന്‍സലര്‍ക്കും, വിസിക്കുമാണ് അധികാരം. സര്‍ക്കാര്‍ പരിധി മറികടക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതി ഉത്തരവുമായിട്ടായിരുന്നു ഗവര്‍ണര്‍ വേദിയിലെത്തിയത്.

ഗവര്‍ണര്‍ക്ക് എതിരായ മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് ആവര്‍ത്തിക്കാനും ഗവര്‍ണര്‍ തയ്യാറായി. സംസ്ഥാനത്തെ ധന, നിയമ മന്ത്രിമാരെ എടുത്ത് പറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ധനമന്ത്രിയും, നിയമ മന്ത്രിയും തനിക്ക് ക്ലാസെടുക്കുകയാണ്. ലോട്ടറിയും മദ്യവും വിറ്റ് പണം കണ്ടെത്തുന്ന ധനമന്ത്രിയുള്‍പ്പെടെ ഗവര്‍ണറെ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കേരളത്തിലെ സ്ഥിതി അറിയില്ലെന്ന് വിമര്‍ശിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

തന്നെ ചോദ്യം ചെയ്യാന്‍ ധനമന്ത്രിക്ക് എന്താണ് അധികാരം ?

ഗവര്‍ണര്‍

തന്നെ ചോദ്യം ചെയ്യാന്‍ ധനമന്ത്രിക്ക് എന്താണ് അധികാരം എന്നും ഗവര്‍ണര്‍ ചോദിച്ചു. ധനമന്ത്രിയെ നിയമിച്ചത് താനാണ്. അദ്ദേഹം തന്നെ തിരുത്താന്‍ ശ്രമിക്കുന്നു. തന്റെ നടപടികള്‍ പരിശോധിക്കാന്‍ പറയാന്‍ ധനമന്ത്രി ആരാണ്. ഗവര്‍ണര്‍ ദേശീയ സ്ഥാപനമാണ്, വിമര്‍ശിക്കാന്‍ കോടതികള്‍ക്ക് മാത്രമാണ് അധികാരമുള്ളത്. ഗവര്‍ണറുടെ ജോലി തടസപ്പെടുത്തിയാല്‍ നിയമ നടപടി സ്വീകരിക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭരണഘടനാ പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.

 ആരിഫ് മുഹമ്മദ് ഖാന്‍
വിസി നിയമനം റദ്ദാക്കല്‍; സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോവുന്നു. കേരളം ലഹരിവില്‍പനയുടെ കേന്ദ്രമായി മാറുന്നു. പഞ്ചാബിന് ഒപ്പമാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ സ്ഥാനം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ പോലും ആര്‍ക്കും താത്പര്യമില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in