ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍

ഗവര്‍ണറും കണ്ണൂര്‍ സര്‍വകലാശാലയും; പോരിന് പിന്നില്‍ രാഷ്ട്രീയമെത്ര?

കണ്ണൂര്‍ വിസിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കും അതുപോലെ സംഘ്പരിവാറിനും ചില പ്രശ്നങ്ങള്‍ നേരത്തെയുണ്ട്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിക്കൊരുങ്ങുന്നതായാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതില്‍ ക്രമക്കേട് എന്ന ആരോപണത്തിന് വി.സിയില്‍നിന്ന് വിശദീകരണം തേടിയിരിക്കുകയാണ് ഗവര്‍ണര്‍. പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍, വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.

പ്രിയയ്ക്ക് മതിയായ യോഗ്യതകള്‍ ഇല്ലെന്നും, കൂടുതല്‍ യോഗ്യതയുള്ളവരെ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണറെ സമീപിച്ചത്. നേരത്തെയും മറ്റ് ചില സര്‍വകലാശാലകളില്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സമാന ആരോപണങ്ങളുണ്ടായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമോ, സ്വജനപക്ഷപാതമോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തില്‍ തെളിയട്ടെ. എന്നാല്‍ കണ്ണൂര്‍ വിസിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കും അതുപോലെ സംഘ്പരിവാറിനും ചില പ്രശ്നങ്ങള്‍ നേരത്തെയുണ്ട്. അത് എന്താണെന്ന് നോക്കാം.

ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു. യുപിഎ സര്‍ക്കാരായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചരിത്ര കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ ഗോപിനാഥ് രവീന്ദ്രന്‍ ജാമിയ മിലിയയിലെ ചരിത്രവിഭാഗം അധ്യാപകനും രാജ്യത്തെ അറിയപ്പെടുന്ന ചരിത്ര ഗവേഷകനുമാണ്. അദ്ദേഹം ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു. യുപിഎ സര്‍ക്കാരായിരുന്നു അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ ചരിത്ര കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. വൈ സുദര്‍ശന്‍ റാവുവെന്ന, ചരിത്രകാരനായി അന്നുവരെ അറിയപ്പെടാതിരുന്നയാളെ ചെയര്‍മാനാക്കി. അദ്ദേഹത്തിന്റെയായി അറിയപ്പെടുന്ന പ്രബന്ധങ്ങള്‍ പോലുമില്ലെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. സുദര്‍ശന്‍ റാവു ചരിത്ര കൗണ്‍സിലിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉപദേശ സമിതിയെ പുനഃസംഘടിപ്പിച്ചു. വിഖ്യാത ചരിത്രകാരന്മാരായ റോമീലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് എന്നിങ്ങനെ 21 പേരെയാണ് ഒഴിവാക്കിയത്. പുസ്തകങ്ങള്‍ മാറ്റിയെഴുതുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നായിരുന്നു ആരോപണം. ഇതില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ വിയോജിച്ചു. മെമ്പര്‍ സെക്രട്ടറിക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. അങ്ങനെ ഗോപിനാഥ് രവീന്ദ്രന്‍ രാജിവെയ്ക്കുകയായിരുന്നു. ചരിത്ര കൗണ്‍സിലിലെ സങ്കുചിത നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ ഗോപിനാഥ് രവീന്ദ്രൻ സംഘ്പരിവാറിന്റെ നോട്ടപുള്ളിയായി.

ഇതിനുശേഷമാണ് അദ്ദേഹം കണ്ണൂര്‍ വിസിയായി നിയമിക്കപ്പെടുന്നത്. ചരിത്ര കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയായതും ഇതേ സമയത്താണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്ന 2019 ആയിരുന്നു കാലം. ഉദ്ഘാടന സമ്മേളനത്തില്‍ പൗരത്വ നിയമത്തെ ഗവര്‍ണര്‍ ന്യായീകരിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തു. സദസ്സില്‍നിന്നും ഗവര്‍ണര്‍ക്കെതിരെ എതിര്‍പ്പുണ്ടായി. വിസിയും പൗരത്വ ബില്ലിനെ എതിര്‍ത്തായിരുന്നു സംസാരിച്ചത്. ഇതോടെ ക്ഷോഭിച്ച ഗവര്‍ണര്‍ ഗോപിനാഥ് രവീന്ദ്രനില്‍നിന്നും വിശദീകരണം തേടി. ഇങ്ങനെ സംഘ്പരിവാറിനും ഗവര്‍ണര്‍ക്കും എതിര്‍പ്പുള്ള വ്യക്തിയാണ് ഗോപിനാഥ് രവീന്ദ്രൻ.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍, വി.സി സ്വജനപക്ഷപാതം കാണിച്ചോ എന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെ. ഇതുപോലെ ഉയര്‍ന്നുവന്ന കേസുകളും അന്വേഷിക്കട്ടെ. അപ്പോഴും ഗവര്‍ണറും വി.സിയും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഭിന്ന ധ്രുവത്തിലാണെന്ന വസ്തുത അവശേഷിക്കുന്നു.

logo
The Fourth
www.thefourthnews.in