ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാരണം കാണിക്കല്‍ നോട്ടീസിന്റെ സാഹചര്യം ഗവര്‍ണര്‍ വിശദീകരിക്കും; വിസിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഗവർണർക്ക് വേണ്ടി പുതിയ അഭിഭാഷകൻ എസ് ഗോപകുമാരൻ നായര്‍ ഹാജരാകും

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് 9 സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ഗവര്‍ണര്‍ ഇന്ന് കോടതിയില്‍ വിശദീകരിക്കും. ഗവർണർക്ക് വേണ്ടി പുതിയ അഭിഭാഷകൻ എസ് ഗോപകുമാരൻ നായരാണ് ഹാജരാകുക

നവംബര്‍ എട്ടിന് ഹര്‍ജി പരിഗണിക്കവെ, ഹർജിയിൽ കോടതി ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നൽകാൻ ഗവര്‍ണര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് മുന്നില്‍ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

യുജിസി ചട്ടവും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടന്ന നിയമനം റദ്ദാക്കാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേരള സര്‍വകലാശാല വി സി ഡോ. വി പി മഹാദേവന്‍ പിളള, എംജി സര്‍വകലാശാല വി സി ഡോ. സാബു തോമസ്, കുസാറ്റ് വി സി ഡോ. കെ എന്‍ മധുസൂദനന്‍, കുഫോസ് വി സി ഡോ. കെ റിജി ജോണ്‍, കാലടി സര്‍വകലാശാല വി സി ഡോ. എം വി നാരായണന്‍, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സര്‍വകലാശാല വി സി ഡോ. വി അനില്‍കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഒക്ടോബര്‍ 24ന് രാവിലെ 11നകം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ വിസിമാര്‍ക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കത്തിന്റെ തുടര്‍ച്ചയായാണ് കാരണം കാണിക്കല്‍ നോട്ടീസെന്നും നിയമ വിരുദ്ധമായതിനാല്‍ ഇതും റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

അതിനിടെ, കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി നവംബര്‍ 14ന് റദ്ദാക്കിയിരുന്നു. കുഫോസ് വിസിയായി ഡോ. കെ റിജി ജോണിനെ നിയമിച്ചതാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. റിജി ജോണിന്റെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

logo
The Fourth
www.thefourthnews.in