50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 13 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഹര്‍ഷീന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഹര്‍ഷിന വ്യക്തമാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നഷ്ടപരിഹാരത്തിനായി നിയമസഭാ സമ്മേളനം വരെ കാത്തിരിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന വ്യക്തമാക്കി.

കുറ്റക്കാരായ ഡോക്ടർമാർക്ക് നിയമസഹായം നല്‍കാനുള്ള ഡോക്ടർമാരുടെ സംഘടനകളുടെ നീക്കം മനുഷ്യത്വരഹിതമെണെന്ന് ഹര്‍ഷിന ചൂണ്ടിക്കാട്ടുന്നു. വയറ്റില്‍ കത്രിക കുടുങ്ങിയത് ചികിത്സാ പിഴവാണെന്നും ഇക്കാര്യം സംഘടനകള്‍ തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത പോലീസ് നടപടിക്ക് പിന്നാലെ 104-ാം ദിവസം ഹര്‍ഷിന സമരം അവസാനിപ്പിച്ചിരുന്നു.

2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ്, രണ്ട് നഴ്‌സുമാര്‍ എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നാലുപേരും ഇക്കാലയളവില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരായിരുന്നു. ഇവരെ പ്രതിചേര്‍ത്താണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in