'അനർഹനേട്ടം എന്തെന്ന് വ്യക്തമാക്കണം'; മാസപ്പടി ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി

'അനർഹനേട്ടം എന്തെന്ന് വ്യക്തമാക്കണം'; മാസപ്പടി ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി

കീഴ്ക്കോടതിയിലെ ഉൾപ്പെടെ എല്ലാ വിധിയുടെയും പകര്‍പ്പ് ഹാജരാക്കാൻ നിർദേശം

മാസപ്പടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി. അന്വേഷണ ആവശ്യത്തില്‍ വാദം സാധൂകരിക്കാന്‍ കീഴ്ക്കോടതിയിലെ ഉൾപ്പെടെ എല്ലാ വിധിയുടെയും പകര്‍പ്പ് ഹാജരാക്കണമെന്ന് ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നൽകി.

എതിര്‍കക്ഷികളെ വിചാരണ നടത്താന്‍ അനുമതിയുണ്ടോയെന്നും നിയമ വിരുദ്ധമായ സ്വാധീനത്തിന് തെളിവുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. സിഎംആര്‍എല്‍ ഒപ്പിട്ട കരാര്‍ വഴിയുള്ള അനര്‍ഹനേട്ടം എന്തെന്ന് വ്യക്തമാക്കണം. തെളിവുകളുടെ അടിസ്ഥാനത്തിലാവണം ആരോപണം ഉന്നയിക്കേണ്ടതെന്ന് വ്യക്തമാക്കി ജസ്റ്റിസ് നഗരേഷ് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പുറമെ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയതിനെതിരെ കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ചാണ് ഹർജി. വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് വിജിലൻസ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ പറയുന്നു. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി ആഗസ്റ്റ് 26ന് ഹരജി തള്ളുകയായിരുന്നു. ആദായ നികുതി വകുപ്പിന്‍റെ ഇന്ററിം ബോർഡ് ഫോർ സെറ്റിൽമെന്റ് രേഖകൾ മാസപ്പടി കൈപ്പറ്റിയതിന് തെളിവായുണ്ടെന്നും ഇക്കാര്യങ്ങളടക്കം പരിഗണിച്ച് അന്വേഷണത്തിന് നടപടിയുണ്ടാകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in