കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിസിമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ല; ഗവര്‍ണറെ തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

വിസിമാരുടെ ഹർജികൾ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി

വിസിമാർ നൽകിയ ഹർജിയിൽ കോടതി ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഇടക്കാല ഉത്തരവ്. വിസിമാരുടെ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി.

വിസി മാർ എല്ലാവരും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയതായി ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചു . ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ക്ക് മുന്നില്‍ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണർ വിസിമാരെ ക്രിമിനല്‍ എന്ന് വിളിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരം കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പറഞ്ഞാൽ മതിയെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ പരസ്പരം ചെളിവാരി എറിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു. ഹിയറിങ്ങിനായി ഗവർണറുടെ അടുത്ത് പോകാൻ താല്പര്യം ഇല്ലെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ അറിയിച്ചു.

യുജിസി ചട്ടവും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടന്ന നിയമനം റദ്ദാക്കാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് വിസിമാരാണ് കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in