ഭക്ഷ്യസുരക്ഷ: ഹെൽത്ത് കാർഡ് എടുക്കാൻ ഒരുമാസം കൂടി സാവകാശം

ഭക്ഷ്യസുരക്ഷ: ഹെൽത്ത് കാർഡ് എടുക്കാൻ ഒരുമാസം കൂടി സാവകാശം

മൂന്നാം തവണയാണ് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടുന്നത്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള സമയപരിധി നീട്ടി. ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെയുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് എത്രപേർ ഹെൽത്ത് കാർഡ് എടുത്തു എന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. റസ്റ്റോറന്റ് ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തോടെ കാർഡ് എടുക്കാൻ ആരോഗ്യവകുപ്പ് നൽകിയ സമയപരിധി അവസാനിച്ചിരുന്നു. തുടർന്ന് ഇന്ന് സമയം പുതുക്കുകയായിരുന്നു. ഇതോടെ മൂന്നാം തവണയാണ് കാർഡ് എടുക്കാനുള്ള സാവകാശം നൽകുന്നത്.

അതേസമയം ഇനിസാവകാശം ഉണ്ടായിരിക്കില്ലെന്നും അതിനാൽ ഈ കാലാവധിക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.

സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിൻ്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മരണവും വ്യാപകമായ ഭക്ഷ്യവിഷബാധയും റിപ്പോർ്ട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in