കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ജ്യൂസ് കുടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: 11 വര്‍ഷത്തിന് ശേഷം സിബിഐ അന്വേഷണം

2011 മാര്‍ച്ച് 26ന് പുനലൂരിലെ ബേക്കറിയില്‍ നിന്നും ജ്യൂസ് വാങ്ങിക്കുടിച്ച റാണാ പ്രതാപ് സിങ് മരിച്ച കേസിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച കേസില്‍ 11 വര്‍ഷത്തിനുശേഷം തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2011 മാര്‍ച്ച് 26ന് പുനലൂരിലെ ബേക്കറിയില്‍ നിന്നും ജ്യൂസ് വാങ്ങിക്കുടിച്ച റാണാ പ്രതാപ് സിങ് മരിച്ച കേസിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിബിഐ അന്വേഷണത്തിന് ആവശ്യമായ സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മരണത്തില്‍ ഒട്ടേറെ സംശയങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികള്‍ക്കുമടക്കം ഹര്‍ജിക്കാരന്‍ പല തവണ പരാതി നല്‍കിയതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

എസ്എസ്എല്‍സി അവസാന പരീക്ഷയും കഴിഞ്ഞശേഷം റാണാ പ്രതാപ് സിങ്ങും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലം പുനലൂരിലെ ബേക്കറിയില്‍ നിന്നാണ് ജ്യൂസ് വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുശേഷം, വൈകിട്ട് 4.30ഓടെ റാണാ മരിക്കുകയായിരുന്നു. അതേസമയം, സുഹൃത്തുക്കള്‍ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ റാണായുടെ ആമാശയത്തില്‍ ഫോര്‍മിക് ആസിഡ് കണ്ടെത്തിയിരുന്നു. വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് 2017 നവംബര്‍ 20ന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ നരഹത്യയാണെന്ന ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ കൃത്യത വരുത്താനായില്ല. കൂടെയുണ്ടായിരുന്ന നാല് സഹപാഠികള്‍ക്ക് നേരെ സംശയത്തിന്റെ സൂചിമുന നീണ്ടെങ്കിലും അവര്‍ അതില്‍ ഉള്‍പ്പെട്ടുവെന്നതിന് കൃത്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സുധീന്ദ്ര പ്രസാദ് കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജി പരിഗണനയിലിരിക്കേ സുധീന്ദ്ര പ്രസാദ് മരിച്ചതിനെത്തുടര്‍ന്ന് മറ്റൊരു മകനായ ഛത്രപതി ശിവജിയെ ഹര്‍ജിക്കാരനാക്കി കക്ഷി ചേര്‍ത്താണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 11 വര്‍ഷം കഴിഞ്ഞ കേസില്‍ സിബിഐ അന്വേഷണത്തിനാവശ്യമായ സാഹചര്യമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, മരണത്തില്‍ ഒട്ടേറെ സംശയങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികള്‍ക്കുമടക്കം ഹര്‍ജിക്കാരന്‍ പല തവണ പരാതി നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in