എംവി ഗോവിന്ദനെതിരായ പരാമര്‍ശം: സ്വപ്‌നയുടെ ഹര്‍ജി തള്ളി, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി

എംവി ഗോവിന്ദനെതിരായ പരാമര്‍ശം: സ്വപ്‌നയുടെ ഹര്‍ജി തള്ളി, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി

പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ചെല്ലേണ്ട ആവശ്യമില്ല. അവർ ആവശ്യപെടുമ്പോള്‍ പ്രതി ഹാജരാകുകയാണ് വേണ്ടതെന്നും ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫേസ്‌ബുക്ക്‌ ലൈവിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ സ്വപ്‌ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് ഹൈക്കോടതി. തളിപ്പറമ്പ്‌ പോലീസ്‌ നോട്ടീസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നൽകിയ ഹർജി തള്ളിയാണ് കോടതി നിർദേശം.

കേസിൽ പ്രതിയായ ആൾക്കെതിരെ അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയാൽ ഹാജരാകണം. പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ചെല്ലേണ്ട ആവശ്യമില്ല. അവർ ആവശ്യപെടുമ്പോള്‍ പ്രതി ഹാജരാകുകയാണ് വേണ്ടതെന്നും ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി.

കണ്ണൂരിൽ പോയാൽ ഭീഷണിയുണ്ടെന്ന് സ്വപ്ന അറിയിച്ചു. അങ്ങനെയുണ്ടങ്കിൽ അത് അന്വേഷണ ഉദ്യോഗ്സഥന് മുന്പാകെ അപേക്ഷ നൽകാമെന്നും കോടതി ഇത്തരവിലുണ്ട്. ഹർജിക്കാരിക്ക് ശാരീരക ഉപദ്രവമുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ നൽകിയ നോട്ടീസിന്റെ കാലാവധി കഴിഞ്ഞെങ്കിൽ സമയം നിശചയിച്ച് പുതുക്കിയ നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു.

നയതന്ത്രബാഗു വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജേഷ് പിളളവഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബെംഗളൂരിൽ വച്ച്‌ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമെതിരെയുളള ആരോപണങ്ങളിൽ നിന്നും പിൻമാറണമെന്ന്‌ വിജേഷ്‌ പിള്ള വഴി ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു.

ഫേസ്‌ബുക്ക്‌ വഴി സ്വപ്‌ന സുരേഷ്‌ ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഐ എം തളിപ്പറമ്പ്‌ ഏരിയ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.

logo
The Fourth
www.thefourthnews.in