ശബരിമല ദർശന സമയം ഒരു മണിക്കൂർ ദീര്‍ഘിപ്പിക്കാനാകുമോയെന്ന് ഹൈക്കോടതി; തിരക്ക് നിയന്ത്രിക്കണമെന്ന് നിര്‍ദേശം

ശബരിമല ദർശന സമയം ഒരു മണിക്കൂർ ദീര്‍ഘിപ്പിക്കാനാകുമോയെന്ന് ഹൈക്കോടതി; തിരക്ക് നിയന്ത്രിക്കണമെന്ന് നിര്‍ദേശം

മരക്കൂട്ടത്ത് തിരക്കിൽപ്പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയതിൽ കോടതി സ്പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ട് തേടി

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കി. ശബരിമല ദർശന സമയം ഒരു മണിക്കൂർ അധികമാക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് കോടതിയില്‍ അറിയിച്ചു. പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വിഷയം പരിഗണിച്ചത്.

നിലവിൽ 18 മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം ദിവസവും ഒരു ലക്ഷത്തിലെത്തിയ സാഹചര്യത്തിലാണ് ദർശന സമയം കൂട്ടാനാകുമോയെന്ന് കോടതി ചോദിച്ചത്. ''ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണം''- സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി

മരക്കൂട്ടത്ത് തിരക്കിൽപ്പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ കോടതി സ്പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ട് തേടി. നിലയ്ക്കലെ പാർക്കിങ് പരിധി കഴിഞ്ഞാൽട്രാഫിക് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ളാഹ മുതൽ നിലയ്ക്കൽ വരെ പോലീസ് പട്രോളിങ് ഉണ്ടാകണമെന്ന് കോടതി ഉത്തരവിട്ടു. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന ഭക്തർക്ക് വെള്ളവും ബിസ്കറ്റും നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയില്‍ അറിയിച്ചുപത്തനംതിട്ട ജില്ലാ കളക്ടർ ഓൺലൈനായാണ് കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ശബരിമല സീസണില്‍ ശബരിമലയില്‍ തിരക്ക് ശക്തമാണ്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഏതാനും ദിവസങ്ങളായി ഒരുലക്ഷത്തിലേറെ പേരാണ് ദിവസവും ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in