വരുന്നു വിലക്കയറ്റം; അവശ്യ സാധനങ്ങളുടെ വില കൂടും, സബ്‌സിഡിയുള്ള 13  സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി

വരുന്നു വിലക്കയറ്റം; അവശ്യ സാധനങ്ങളുടെ വില കൂടും, സബ്‌സിഡിയുള്ള 13 സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി

എത്ര വില കൂട്ടണം എന്ന് തീരുമാനിക്കാന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിനെ ചുമതലപ്പെടുത്തി

സംസ്ഥാനത്ത് സാധാരണക്കാര്‍ക്കു മേല്‍ വലിയഭാരം അടിച്ചേല്‍പ്പിച്ച് അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് കളമൊരുങ്ങുന്നു. അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കി.

സബ്‌സിഡിയുള്ള 13 ആവശ്യ സാധനങ്ങളുടെ വിലയാണ് കൂട്ടുക. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഏഴു വര്‍ഷത്തിന് ശേഷമാണ് വില വര്‍ധനയെന്നാണ് എല്‍ഡിഎഫ് നല്‍കുന്ന ന്യായീകരണം. എത്ര വില കൂട്ടണം എന്ന് തീരുമാനിക്കാന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിനെ ചുമതലപ്പെടുത്തി

ജനാധിപത്യ മുന്നണിയുടെ തീരുമാനപ്രകാരം 2016 ഏപ്രില്‍ മുതല്‍ അന്ന് നിശ്ചയിച്ച വിലയ്ക്കാണ് 13 അവശ്യസാധനങ്ങള്‍ വിറ്റുവരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി വര്‍ധിപ്പിക്കാത്ത അവയുടെ ഇപ്പോഴത്തെ വില പൊതുവിപണിയിലെ വിലയില്‍നിന്നും ഏതാണ്ട് 50 ശതമാനം കുറവാണ് സപ്ലൈകോയ്ക്ക് പ്രതിമാസം 62.70 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സഹിക്കേണ്ടി വരുന്നതെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഏറെ സഹായകരമായ ഈ പദ്ധതി തുടര്‍ന്ന് പോകണമെങ്കില്‍ നഷ്ടം നികത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ സപ്ലൈകോ തേടിയിരുന്നു . അവശ്യസാധനങ്ങള്‍ സപ്ലൈകോയ്ക്ക് നല്‍കിവരുന്ന വിതരണക്കാര്‍ക്ക് നല്‍കേണ്ട ഭീമമായ കുടിശിക കൊടുത്തുതീര്‍ക്കാതെ ചില്ലറ വില്പനശാലകളില്‍ അവയുടെ ലഭ്യത ഉറപ്പുവരുത്താനുമാവില്ലെന്നും സപ്ലൈകോ വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ സപ്ലൈകോ സര്‍ക്കാരിനെ സമീപിച്ചിരുന്നു,.

logo
The Fourth
www.thefourthnews.in