വിഎസ്എസ്‌സി പരീക്ഷാ കോപ്പിയടി: അന്വേഷണത്തിന് പ്രത്യേക സംഘം

വിഎസ്എസ്‌സി പരീക്ഷാ കോപ്പിയടി: അന്വേഷണത്തിന് പ്രത്യേക സംഘം

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഞ്ച്‌ പേർ പിടിയിലായിട്ടുണ്ട്

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബര്‍ സെല്‍ ഡിവൈ.എസ്.പി കരുണാകന്‍റെ നേത്യത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. മ്യൂസിയം, കന്റോണ്‍മെന്റ്, മെഡിക്കല്‍ കോളജ്, എന്നീ സ്‌റ്റേഷനുകളിലേ സൈബര്‍ സെല്‍ സിഐമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഞ്ച്‌ പേർ പിടിയിലായിട്ടുണ്ട്. പരീക്ഷാ തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നും മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണെന്നുമാണ്‌ പോലീസിന്‍റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

കോപ്പിയടി നടത്തിയവരില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫോണുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും പരിശോധനയ്ക്ക് അയിക്കുമെന്ന് ഡിസിപി വി അജിത്ത് വ്യക്തമാക്കി. ഹരിയാനയില്‍ നിന്ന് മാത്രം 469 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതില്‍ എത്ര പേർ ഒരുമിച്ച് എത്തിയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം സംഭവത്തില്‍ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന വിഎസ്എസ് സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ഹരിയാനയില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിക്കാന്‍ പദ്ധതിയിടുന്നുവെന്ന്‌ മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വലിയ തട്ടിപ്പ് പിടികൂടുന്നത്.

ബ്ലൂടൂത്ത് ഉപകരണം വഴി ഉത്തരം കേട്ട് പരീക്ഷയെഴുതിയതിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ്‌ ആൾമാറാട്ടം നടത്തി, ഉദ്യോഗാർത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്ന കാര്യം കണ്ടെത്തുന്നത്. പിടിയിലായ ഹരിയാന സ്വദേശികൾ ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും വച്ചായിരുന്നു കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.ഹരിയാനയില്‍ നിന്നെത്തിയ മറ്റ് ഉദ്യോഗാര്‍ഥികളും ഇത്തരത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

logo
The Fourth
www.thefourthnews.in