രക്തശുദ്ധി ആചാരത്തിനെതിരെ നിയമപോരാട്ടം; ചരിത്ര വിവാഹത്തിനൊരുങ്ങി ജസ്റ്റിന്‍ ജോണും വിജി മോളും

രക്തശുദ്ധി ആചാരത്തിനെതിരെ നിയമപോരാട്ടം; ചരിത്ര വിവാഹത്തിനൊരുങ്ങി ജസ്റ്റിന്‍ ജോണും വിജി മോളും

രക്തത്തിന് ജാതിയും മതവുമില്ല. അപകടം സംഭവിച്ച് കിടക്കുന്നവന് രക്തം നല്‍കുന്നത് ആരാണെന്ന് പോലും പലപ്പോഴും അറിയാറില്ല. പിന്നെയെന്ത് രക്തശുദ്ധിയെന്ന് ജസ്റ്റിന്‍

ക്‌നാനായ സഭാംഗം മറ്റ് സഭാംഗത്തെ വിവാഹം കഴിക്കുന്ന ചരിത്ര സംഭവത്തിന് കൊട്ടോടി സെന്റ് സേവേഴ്യസ് ചര്‍ച്ച് വേദിയാകുന്നു. 35 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതോടെയാണ് ക്നാനയ സഭയില്‍പ്പെട്ടൊരാള്‍ക്ക് മറ്റു സഭയില്‍ നിന്നും വിവാഹം ചെയ്യാനുള്ള വിലക്ക് നീങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് 18 ന് വിവാഹം നടക്കുന്നത്.

മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം

സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് കോടതി ഉത്തരവുണ്ടായതാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്‌നാനയ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വച്ച് നേരത്തെ ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്.

മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. രക്തത്തിന് ജാതിയും മതവുമില്ല. അപകടം സംഭവിച്ച് കിടക്കുന്നവന് രക്തം നല്‍കുന്നത് ആരാണെന്ന് പോലും പലപ്പോഴും അറിയാറില്ല. പിന്നെയെന്ത് രക്തശുദ്ധിയെന്നാണ് ജസ്റ്റിന്റെ ചോദ്യം. സ്വന്തം സഭയില്‍ നിന്ന് പുറത്തുപോകാതെ തന്നെ വിവാഹം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതാണ് ഇപ്പോള്‍ കോടതി ഉത്തരവിലൂടെ സാധ്യമായെതന്നും ജസ്റ്റിന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

മറ്റ് സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്ത് പോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്. സതി പോലൊരു ദുരാചാരമാണ് രക്തശുദ്ധി ആചാരം. അത് പൂര്‍ണമായും മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ബിജു ഉതുപ്പ് പറഞ്ഞു.

മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല

1989ലായിരുന്നു ബിജു വിവാഹതിനായത്. ദമ്പതികള്‍ ക്നാനായ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ബിജുവിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്ക്ക് രക്ത ശുദ്ധിയില്ലെന്ന് പറഞ്ഞ് ഇവരുടെ വിവാഹകുറി നിഷേധിച്ചു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവര്‍ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു.

2021 ഏപ്രില്‍ 30-ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചുവെന്ന കാരണത്താല്‍ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പും ആര്‍ച്ച്പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് 10 ന് ജസ്റ്റിസ് എം ആര്‍ അനിതയുടെ ബെഞ്ച് കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് കോട്ടയം ആര്‍ച്ചിപാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച് ബിഷപ്പിനോടോ ആര്‍ച്ച്പാര്‍ക്കിയോടോ 'വിവാഹ കുറി'യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. അഭ്യര്‍ത്ഥന ലഭിച്ചാല്‍ കോട്ടയം ആര്‍ച്ച്പാര്‍ക്കിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹകുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം. ഇതോടെ ഏപ്രില്‍ 14 ന് ജസ്റ്റിന് വിവാഹകുറി നല്‍കാന്‍ സഭാ നേത്യത്വം നിര്‍ബന്ധിതരാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in