കളമശ്ശേരി സ്‌ഫോടനം: എല്ലാവശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി, അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക മെഡിക്കൽ സംഘം

കളമശ്ശേരി സ്‌ഫോടനം: എല്ലാവശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി, അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക മെഡിക്കൽ സംഘം

വിദഗ്ധ മെഡിക്കൽ സംഘവും തീവ്രവാദവിരുദ്ധ സ്‌ക്വാഡും കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എല്ലാവശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നുണ്ട്. മറ്റ് വിഷയങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എറണാകുളത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നാലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡും കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സംഭവവുമായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയും പറഞ്ഞു. ഒരേസമയം ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നു എന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍ ഗൌരവകരമായാണ് പോലീസ് കാണുന്നത് എന്നാണ് സൂചനകള്‍. എന്നാല്‍ സ്ഫോടന കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. കളമശരി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മളനത്തിൽ രാവിലെ 9.30 നാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. മരിച്ച ആളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in