കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി, മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ഉള്‍പ്പെടെ പുരോഗമിക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ കൈവിട്ട് സിപിഐ. കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെതാണ് നടപടി.
ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍ നിന്നും നീക്കിയതായി ക്ഷീര വികസന വകുപ്പ് മന്ത്രിയും അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറങ്ങുമെന്നാണ് മന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇ ഡി ഇന്നലെ പരിശോധനയും തുടങ്ങിയിരുന്നു. എന്‍ ഭാസുരാംഗന്റെ വീടില്‍ ഉള്‍പ്പെടെ ഏഴോളം കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ മുതല്‍ പരിശോധന.
ഇഡി പരിശോധന പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്‍ ഭാസുരാംഗന്റെ വസതിക്ക് പുറമെ മുന്‍ സെക്രട്ടറിമാരായ എസ് ശാന്തകുമാരി, എം രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ് ശ്രീഗാര്‍, അപ്രൈസര്‍ കെ അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന. ഭാസുരാംഗന്റെ വീട്ടില്‍ ഇന്നലെ പുര്‍ച്ചെ ആരംഭിച്ച ഇ ഡി പരിശോധന 27 മണിക്കൂര്‍ പിന്നിട്ടു. പരിശോധന പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ അദ്ദേഹം.
മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ അനുവദിക്കല്‍, ജീവനക്കാര്‍ക്ക് അനധികൃതമായി ശമ്പളം നല്‍കല്‍ തുടങ്ങിയ നടപടികളുടെ ഭാഗമായി 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായി എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 69 കോടി രൂപയാണ് വായ്പയിനത്തില്‍ ബാങ്കിന് കുടിശികയായിട്ടുള്ളത്. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് കണക്കുകള്‍.