മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി; ഇളയ കുട്ടികൾക്ക്  ഉറക്കഗുളിക നൽകി: കണ്ണൂർ കൂട്ടമരണത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി; ഇളയ കുട്ടികൾക്ക് ഉറക്കഗുളിക നൽകി: കണ്ണൂർ കൂട്ടമരണത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷമായിരിക്കും ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തത് എന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു

കണ്ണൂരിലെ കൂട്ടമരണത്തില്‍ മൂത്തമകന്‍ സൂരജിനെ ജീവനോടെ കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്ന് കുട്ടികള്‍ക്കും ഉറക്ക ഗുളിക അമിത അളവില്‍ ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കിയിരുന്നു. എന്നാല്‍ മൂത്തമകന്‍ സൂരജ് മാത്രം മയങ്ങിപ്പോയില്ല. ഇതോടെ സൂരജിനെ ജീവനോടെ കെട്ടിത്തൂക്കിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

ഉറക്കഗുളിക അമിത അളവില്‍ ശരീരത്തിലെത്തിയതോടെ ഇളയ കുട്ടികളായ സുജിനും സുരഭിയും മരിച്ചു. ഇതിന് ശേഷമാണ് ഇവരെ കെട്ടിത്തൂക്കിയത്. അമ്മ ശ്രീജയും സുഹൃത്ത് ഷാജിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

മൂന്ന് മക്കളേയും കൊലപ്പെടുത്തിയ ശേഷമാകാം ശ്രീജയും സുഹൃത്ത് ഷാജിയും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ചുപേരുടേയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ചെറുപുഴ പാടിയോട്ടുചാലില്‍ അഞ്ചുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയും ഷാജിയെയും കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്.

ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് നാടിനെ നടുക്കിയ കൂട്ടമരണം.

രണ്ടാഴ്ച മുന്‍പാണ് ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇവരുടെ ബന്ധത്തെ തുടര്‍ന്ന് ചില തര്‍ക്കങ്ങള്‍ സുനിലിനും ശ്രീജയ്ക്കുമിടയില്‍ ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികള്‍ക്കൊപ്പം താമസിച്ചത്. ഈ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. സുനിലിനോടുള്ള വൈരാഗ്യമാകാം മക്കളെയും കൊലപ്പെടുത്താന്‍ ശ്രീജയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

logo
The Fourth
www.thefourthnews.in