കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട് സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇതര മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തലും രണ്ടാണെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു മതങ്ങളുടെ ആഘോഷങ്ങളിലുള്ള സൗഹൃദം എപ്പോഴുമുള്ളതാണെന്നും അതിനു തടസമില്ലെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. 'ആഘോഷത്തിൽ പങ്കെടുക്കുന്നതും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ട. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസം പറഞ്ഞിട്ടില്ല.' എന്നായിരുന്നു കാന്തപുരം പറഞ്ഞത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍
ഹമീദ് ഫൈസി അമ്പലക്കടവിനെ തള്ളി സുപ്രഭാതവും; ഒന്നാം പേജിൽ ക്രിസ്മസ് ആശംസകൾ

മമ്പറം തങ്ങൾ ഉൾപ്പെടെ മറ്റ് മതങ്ങളുമായി സൗഹൃദം നിലനിർത്തിയതാണ് പാരമ്പര്യമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. ഇതര മതങ്ങളുമായി സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇന്ത്യാ രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

അതേസമയം സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്നത്‌ സുന്നി ഐക്യത്തെ ബാധിക്കില്ലെന്നും ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 30 ന് കാസർഗോഡ് ചട്ടാഞ്ചാലിലാണ് സമസ്തയുടെ നൂറാം വാർഷികാഘോഷം. മൂന്ന് വർഷം നീളുന്ന ആഘോഷപരിപാടികൾ അന്ന് പ്രഖ്യാപിക്കും.

നേരത്തെ മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് എത്തിയിരുന്നു. ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഫൈസി പറഞ്ഞത്. യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും ഒരു മുസ്ലിമിന് എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുകയെന്ന് ഫൈസി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചിരുന്നു.

കെസിബിസി ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ക്ലിമ്മിസ് ബാവയ്ക്കൊപ്പം പാണക്കാട് സാദിഖലി തങ്ങൾ അടക്കമുള്ളവർ കേക്ക് മുറിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെയായിരുന്നു മുസ്ലിം മതവിഭാഗത്തിലുള്ളവർ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി രംഗത്തെത്തിയത്.

ഇതിനിടെ ഹമീദ് ഫൈസി അമ്പലക്കടവ് ജനറൽ കൺവീനർ ആയ സുപ്രഭാതം പത്രം ഒന്നാം പേജിൽ ക്രിസ്മസ് ആശംസകൾ നേർന്നത് ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

logo
The Fourth
www.thefourthnews.in