എലത്തൂര്‍ ട്രെയിന്‍ അക്രമം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം

എലത്തൂര്‍ ട്രെയിന്‍ അക്രമം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം

ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ ഉണ്ടായ ആക്രമത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ വീതം ധന സഹായം നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് തുക നീക്കിവയ്ക്കുന്നത്.

അക്രമത്തില്‍ മരിച്ച കെപി നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് തുക നല്‍കുക. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തുക നൽകാൻ തീരുമാനമായത്.

അതിനിടെ, കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയിലായി. രത്‌നഗിരിയില്‍ വച്ചാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡയിലെുടുത്തത്. അക്രമം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. പ്രതിയായ ഷാറൂഖ് സെയ്ഫിയെ കേരള പോലീസിന് കൈമാറി. പ്രതിയെ കണ്ടെത്തിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്കു പോയ ട്രെയിൻ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരെ കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ട്രെയിനില്‍ തീയിട്ടതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവരാണ് മരിച്ചതെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്‌മത്ത്, രണ്ടുവയസുകാരി സഹറ, നൗഫിക് എന്നിവരുടെയും മൃതദേഹം എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് പിന്നീട് കണ്ടെടുത്തുകയായിരുന്നു. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.

logo
The Fourth
www.thefourthnews.in