ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് പെൺകുട്ടി മരിച്ചു

ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടക്കുന്നതിനിടെ വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു. കാസര്‍ഗോഡ് കുഴിമന്തി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു. തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മാംഗുളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് നഴ്സ് മരിച്ച് ഒരാഴ്ച പിന്നിടും മുൻപാണ് സംഭവം.

കൂടെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു

ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് അഞ്ജു ഭക്ഷണം ഓർഡർ ചെയ്തത്. ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്. ഡിസംബർ 31നാണ് അഞ്ജു കുഴിമന്തി ഓൺലൈനില്‍ വാങ്ങി കഴിച്ചത്. ആദ്യം വീട്ടിന് സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മാംഗുളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മംഗുളുരുവില്‍ പഠിക്കുന്ന അഞ്ജുശ്രീ ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കൂടെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. എന്നാല്‍ അഞ്ജുവിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാകുകയായിരുന്നു.

കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് പെൺകുട്ടി മരിച്ചു
ഭക്ഷ്യ വിഷബാധയേറ്റ യുവതിയുടെ മരണം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്ന രശ്മിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്ന് ഡിസംബര്‍ 31ന്, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ രശ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ എന്ന 16 വയസുകാരി മരിച്ചിരുന്നു. അന്ന് ഷവര്‍മയാണ് വില്ലനായത്. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്നാണ് ദേവനന്ദയും കൂട്ടുകാരും ഭക്ഷണം കഴിച്ചത്. ഇതിനു പിന്നാലെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകായിരുന്നു.

logo
The Fourth
www.thefourthnews.in