എസ്എഫ്ഐ ആൾമാറാട്ടം: കാട്ടാക്കട കോളേജ് പ്രിൻസിപ്പൽ കബളിപ്പിച്ചെന്ന് സർവകലാശാല; സസ്പെൻഷന് ശുപാർശ

എസ്എഫ്ഐ ആൾമാറാട്ടം: കാട്ടാക്കട കോളേജ് പ്രിൻസിപ്പൽ കബളിപ്പിച്ചെന്ന് സർവകലാശാല; സസ്പെൻഷന് ശുപാർശ

വിദ്യാർഥി വിശാഖിനെതിരെയും അധ്യാപകനെതിരെയും പോലീസിൽ പരാതി നൽകുമെന്നും കേരള സർവകലാശാല

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ നടപടിയുമായി കേരള സർവകലാശാല. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ജി ജെ ഷൈജുവിനെ ചുമതലയിൽ നിന്ന് മാറ്റും. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നതടക്കമുള്ള നിർദേശങ്ങൾ സർവകലാശാല മാനേജ്മെന്റിന് നൽകും. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

സംഭവം സര്‍വകലാശാലയ്ക്ക് വലിയ അവമതിപ്പാണ് ഉണ്ടാക്കിയതെന്ന് വൈസ് ചാൻസലർ ഡോ. മോഹന്‍ കുന്നമ്മേല്‍ പറഞ്ഞു. ആൾമാറാട്ടം നടത്തിയ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥി എ വിശാഖിനെതിരെയും അതിന് കൂട്ടുനിന്ന പ്രിൻസിപ്പൽ ചുമതലയിലുണ്ടായിരുന്നു ഡോ ജി ജെ ഷൈജുവിനെതിരെയും സർവകലാശാല പോലീസിൽ പരാതി നൽകും. സർവകലാശാലയെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡോ. ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്നും വീണ്ടും യു യു സി തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തിൽ ചെലവാകുന്ന മുഴുവൻ തുകയും അധ്യാപകനിൽ നിന്ന് ഈടാക്കുമെന്നും സർവകലാശാല അറിയിച്ചു. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അധ്യാപകനെ മാറ്റി നിർത്താനും നിർദേശം നല്‍കിയിട്ടുണ്ട്.

ആള്‍മാറാട്ടം നടത്തിയ സംഭവുമായി ബന്ധപെട്ട് എ വിശാഖിനെതിരെ എസ്എഫ്ഐ സംഘടനാ തലത്തിൽ നടപടിയെടുത്തിരുന്നു. ഡിസംബര്‍ 12ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ മാറ്റി പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേരാണ് കോളേജില്‍നിന്ന് കേരള സർവകലാശാലയ്ക്ക് നല്‍കിയത്.

തിരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍നിന്ന് സർവകലാശാലയിലേക്ക് അയച്ച ലിസ്റ്റില്‍ ഉള്ളതെന്നറിഞ്ഞിട്ടും അത് തിരുത്താനോ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാനോ തയാറാകാതിരുന്നതിനാണ് വിശാഖിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നൽകുന്ന വിശദീകരണം.

logo
The Fourth
www.thefourthnews.in