നിയമസഭ
നിയമസഭ

ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; കറുത്തദിനമെന്ന് പ്രതിപക്ഷം

നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനിയുള്ള ആകാംക്ഷ

ലോകായുക്ത നിമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം സഭാ ബഹിഷ്‌ക്കരിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. നിയസഭയുടെ ചരിത്രത്തിലെ കറുത്തദിനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. എന്നാല്‍ അനിവാര്യമായ നടപടിയാണ് ലോകായുക്താ നിയമഭേദഗതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനിയുള്ള ആകാംക്ഷ.

നിയമസഭ
ലോകായുക്തയുടെ പല്ല് കൊഴിച്ചത് എന്തിന്?

നിയമസഭയില്‍ ലോകായുക്താ നിയമഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്. ലോകായുക്തയുടെ അധികാരവും കോടതിയുടെ അധികാരവും ചോദ്യം ചെയ്യുന്നതാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സര്‍ക്കാര്‍ തിരുത്തുന്നതെന്നും പ്രതിപക്ഷം പരിഹസിച്ചു. എന്തുകൊണ്ട് നിയമഭേദഗതിയുടെ അനിവാര്യത പ്രതിപക്ഷത്തിന് മനസിലാകുന്നില്ലെന്ന് നിയമമന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് ചട്ടവിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സബ്ജറ്റ് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പിരാജീവ് പറഞ്ഞു.

VD Satheesan
VD Satheesan

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ബില്ലാണ് ലോകായുക്താ നിയമഭേദഗതി. ഇ കെ നായനാര്‍ സര്‍ക്കാരിന്റ കാലത്ത് നിലവില്‍ വന്ന ലോകായുക്താ നിയമത്തിനാണ് 23 വര്‍ഷത്തിന് ശേഷം ഭേദഗതി കൊണ്ടുവരുന്നത്. ബില്‍ ലോകായുക്തയെ ദുര്‍ബലമാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. തുടക്കത്തില്‍ ബില്ലിന് എതിരെ നിലപാടെടുത്ത സിപിഐയെ പിന്നീട് അനുനയിപ്പിക്കാന്‍ സിപിഎമ്മിനായി.

ലോകായുക്ത ഉത്തരവുകളുടെ പ്രസക്തിയില്ലാതാക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ നിയമസഭയ്ക്ക് പരിശോധിക്കാന്‍ ഇനി അവകാശമുണ്ട്. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം വന്നാല്‍ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രിക്കാണ് അവകാശം.

Attachment
PDF
Bill No. 133 pub mal.pdf
Preview

ലോകായുക്താ ഓർഡിൻസിനെ എതിർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബില്ലിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനിയുള്ള ആകാംക്ഷ. ബിൽ നിയമമാകാൻ ഗവർണർ അഗീകരിക്കണം. ബിൽ തിരിച്ചയക്കാനോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനോ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാനോ ഗവർണർക്ക് സാധിക്കും. തിരിച്ചയച്ച ബിൽ വീണ്ടും സമർപ്പിച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടി വരും.

logo
The Fourth
www.thefourthnews.in