ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍

നിയമസഭയും കടന്ന് സര്‍വകലാശാല നിയമ ഭേദഗതി ബില്‍; ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സർക്കാരിന് മുന്നിലെ വഴികളെന്ത്?

നിയമസഭ പാസാക്കിയ 3 ബില്ലുകളിലാണ് ഗവർണർ ഒപ്പിടാനുള്ളത്

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ഇനി ബില്‍ ഗവര്‍ണറുടെ കോര്‍ട്ടിലാണ്. ബില്ലുകളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുമോ?. ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ എന്താവുമെന്നതാണ് പ്രധാനം

സർവകലാശാലകളില്‍ നിന്ന് ഗവർണറോട് 'കടക്ക്പുറത്ത്' എന്ന് സർക്കാർ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാൻ അതിന് തയ്യാറാകുമോ.

സർവകലാശാലകളില്‍ നിന്ന് ഗവർണറോട് 'കടക്ക്പുറത്ത്' എന്ന് സർക്കാർ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാൻ അതിന് തയ്യാറാകുമോ? അതും വി സി നിയമനത്തിലുള്‍പ്പെടെ സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവർണർ ഒപ്പിട്ടാല്‍ നിയമമാകും. എന്നാല്‍ എതിർപ്പുണ്ടെങ്കില്‍ ഗവർണർക്ക് ഒപ്പിടാതിരിക്കാം. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ഭേദഗതികള്‍ നിർദേശിച്ചുകൊണ്ട് ബില്‍ തിരിച്ച് അയയ്ക്കാം. നിയമസഭ ചേർന്ന് ബില്‍ വീണ്ടും പാസാക്കി അയച്ചാല്‍ ഗവർണർക്ക് ബില്‍ അംഗീകരിക്കേണ്ടി വരികയും ചെയ്യും.

ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയെന്നതാണ് മറ്റൊരു വഴി. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള വിഷയം, കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട കാര്യം എന്നിവയിലൊക്കെയാണ് നിയമസഭ ബില്‍ പാസാക്കുബോള്‍ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്. എന്നാല്‍ സർവകലാശാലയുമായി ബന്ധപ്പെട്ട ബില്‍ സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലാണെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുകയും ചെയ്യുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ നിയമസഭാ പാസാക്കി; പ്രതിപക്ഷ നിര്‍ദേശങ്ങള്‍ക്ക് ഭാഗിക അംഗീകാരം

ഗവർണർ ഒപ്പിടാതെ മൂന്ന് ബില്ലുകള്‍

സംസ്ഥാന നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ ഇരിക്കുന്നത്. വി സി നിയമന വ്യവസ്ഥകളി‍ല്‍ മാറ്റം വരുത്തുന്ന സർവകലാശാലാ ബില്‍, ലോകായുക്താ നിയമ ഭേദഗതി ബില്‍, മിൽമ ഭരണസമിതി തിരഞ്ഞെടുപ്പിൽ അഡ്മിനിസ്‌ട്രേറ്റർ നിർദേശിക്കുന്ന ആളിനും വോട്ടവകാശം നൽകുന്ന ബിൽ എന്നിവയാണിത്. ഈ ബില്ലുകളില്‍ ഒപ്പിടാത്തത് സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടി ച്ചിട്ടുമുണ്ട്.

ഭരണഘടനയുടെ 200-ാം അനുച്ഛേദം പ്രകാരമാണ് ബില്ലുകളില്‍ ഗവർണർ ഒപ്പിടേണ്ടത്. എന്നാല്‍ ബില്ലുകളില്‍ ഒപ്പിടുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരമാവധി വൈകിപ്പിച്ച് കൊണ്ടുപോകുന്നതിനും ഗവര്‍ണര്‍ക്ക് കഴിയും. വി സി നിയമനത്തില്‍ സര്‍ക്കാരുമായി മാസങ്ങളായി ഏറ്റുമുട്ടലിലാണ് ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെ വന്നാല്‍ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് വീണ്ടും മുറുകുമെന്ന് ഉറപ്പാണ്. അടിയും തിരിച്ചടിയും തുടരുകയും ചെയ്യും.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഓര്‍ഡിനന്‍സ് മുന്നിലെത്തിയാല്‍ അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് എടുത്തു. ഇതോടെയാണ് ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. പകരം ഗവര്‍ണറെ പുറത്താക്കുന്നതിന് ബില്‍ നിയമസഭയിലെത്തിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in