വിമാന നിരക്ക് വർധന: ഗൾഫിലേക്ക് ചാർട്ടേർഡ്  സർവിസുകൾക്ക് അനുമതി തേടി കേരളം

വിമാന നിരക്ക് വർധന: ഗൾഫിലേക്ക് ചാർട്ടേർഡ് സർവിസുകൾക്ക് അനുമതി തേടി കേരളം

ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്ര സർക്കാർ ഇടപെടൽ തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

വിമാനയാത്രാ നിരക്ക് വർധനയുടെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമി തേടി കേരളം. വിമാനയാത്രാ നിരക്ക് വർധനയിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അഭ്യർഥിച്ചത്.

ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരളം തീരുമാനിച്ചതായി കത്തിൽ പറയുന്നു. ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണല്‍/ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍/ചാർട്ടർ വിമാനങ്ങൾ ഏര്‍പ്പെടുത്താന്‍ കഴിയൂ.

Attachment
PDF
1112- Prime Minister- Airfare hike issue.pdf
Preview

തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നുവെന്നും അത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ സീസണുകള്‍, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കത്തിൽ പറയുന്നു.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയിലാണ് പ്രവാസി തൊഴിലാളികള്‍. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in