കാലവര്‍ഷം രണ്ടാംവാരം; സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയുടെ പകുതിമാത്രം

കാലവര്‍ഷം രണ്ടാംവാരം; സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയുടെ പകുതിമാത്രം

ഏറ്റവും കുറവ് മഴ ലഭിച്ച പാലക്കാട് ജില്ലയില്‍ 69 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്

കാലവര്‍ഷമാരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ തോതില്‍ രേഖപ്പെടുത്തിയത് ഗണ്യമായ കുറവ്. ജൂണ്‍ പകുതി പിന്നിട്ടപ്പോള്‍ കേരളത്തിൽ ലഭിച്ച കാലവര്‍ഷ മഴയില്‍ 57 ശതമാനം കുറവ് രേഖപ്പെടുത്തി. പത്തനംതിട്ട മാത്രമാണ് ശരാശരി മഴ ലഭിച്ച ജില്ല. ഇവിടെ 216 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ച പാലക്കാട് ജില്ലയില്‍, 69 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

എട്ട് ജില്ലകളില്‍ മഴ ലഭ്യതയുടെ കുറവ് 60 ശതമാനത്തില്‍ കൂടുതലാണ്. പത്തനംതിട്ട ജില്ലയില്‍ 15 ശതമാനം മഴ കുറഞ്ഞു. എറണാകുളം 46 ശതമാനം, കൊല്ലം 26 ശതമാനം, ആലപ്പുഴ 44 ശതമാനം, മലപ്പുറം 55 ശതമാനം, തിരുവനന്തപുരം 45 ശതമാനം എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ തോതിൽ രേഖപ്പെടുത്തിയ കുറവ്. ജൂണ്‍ എട്ടുവരെയുള്ള കാലയളവില്‍ 303.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 130.1 മില്ലി മീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് പെയ്തത്.

അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവുമുണ്ടാകാം. കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in