നിപ: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, പോലീസ് സഹായത്തോടെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി

നിപ: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, പോലീസ് സഹായത്തോടെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി

ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

നിപ രോഗികളുടെ സമ്പർക്കപട്ടികയിലുള്ള 42 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ആരോഗ്യനില മോശമായിരുന്ന ഒൻപതുവയസ്സുകാരന്റെ നിലയും മെച്ചപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇന്ന് നൂറോളം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തുന്നതിൽ ചില പ്രതിസന്ധികളുണ്ടെന്ന് മന്ത്രി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ നിപ രോഗികളുമായി സമ്പർക്കമുണ്ടായെന്ന് ഉറപ്പാക്കുന്നവരുമായി ബന്ധപ്പെടുമ്പോൾ അത് നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈഘട്ടത്തിൽ പോലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സംഘം, ഐസിഎംആർ, എൻഐവി എന്നിവയുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ, സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ ടീം എന്നിവ മരുതോങ്കര മേഖലയിൽ സന്ദർശനം തുടരുന്നുണ്ട്. ഇതിൽ വവ്വാലുകളെ നിരീക്ഷിക്കുന്ന വിദഗ്ധരുമുണ്ട്. മറ്റ് മൃഗങ്ങളിലും നിപ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ജാനകി കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in