എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: പ്രതിയെന്ന് സംശയിക്കുന്നയാൾ മഹാരാഷ്ട്രയിൽ പിടിയില്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: പ്രതിയെന്ന് സംശയിക്കുന്നയാൾ മഹാരാഷ്ട്രയിൽ പിടിയില്‍

മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് ഇയാളെ പിടി കൂടിയത്

കോഴിക്കോട് എലത്തൂർ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്ന് കേന്ദ്ര ഇന്റലിജന്‍സും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രത്നഗിരിയിലെത്തിയിട്ടുണ്ട്. ഷാറൂഖ് സെയ്ഫിയെ ഇവർക്ക് ഉടൻ കൈമാറുമെന്നാണ് വിവരം. എന്നാൽ ഇയാൾ പിടിയിലായ വിവരം കേരള പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രതിയെ പെട്ടന്ന് പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും ആര്‍പിഎഫിനും എന്‍ഐഎയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അക്രമിയുടേതെന്ന് കരുതുന്ന രേഖാചിത്രം ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ തയാറാക്കിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. ക്രമസമാധാനവിഭാഗം എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: പ്രതിയെന്ന് സംശയിക്കുന്നയാൾ മഹാരാഷ്ട്രയിൽ പിടിയില്‍
ട്രെയിന്‍ തീവയ്പ്: എൻഐഎ സംഘം പരിശോധന നടത്തി; പ്രതിക്കായുള്ള അന്വേഷണം യുപിയിലേക്കും

ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്കു പോയ ട്രെയിൻ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്.

കേസില്‍ നിര്‍ണായക തെളിവാകുന്ന അക്രമിയുടെ ബാഗ് എലത്തൂരിന് സമീപത്തെ ട്രാക്കില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് വസ്ത്രങ്ങള്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍, ഒരു കുപ്പിയില്‍ ഇന്ധനം, സ്റ്റിക്കി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. സ്റ്റിക്കി നോട്ടുകളില്‍ വിവിധ സ്ഥലങ്ങളുടെ പേരുകളും എഴുതിചേര്‍ത്തതായി കണ്ടെത്തി. ബാഗും സാധനങ്ങളും ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.

അതിനിടെ, പ്രതിയെന്നു സംശയിക്കുന്ന ആളെക്കുറിച്ചുള്ള അന്വേഷണത്തിനായി റെയില്‍വേ പോലീസ് ഉത്തര്‍പ്രദേശിലെ നോയിഡയിലേക്കു പോയിരുന്നു. കോഴിക്കോട് റെയില്‍വേ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് വിമാനമാര്‍ഗം നോയിഡയിലെത്തിയത്.

ട്രെയിനില്‍ തീയിട്ടതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയതെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് പിന്നീട് കണ്ടെടുത്തിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്‌മത്ത്, രണ്ടുവയസുകാരി സഹറ, നൗഫിക് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരനെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പരിശോധന നത്തിയിരുന്നു. തീവയ്പുണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ D1, D2 ബോഗികളാണ് പരിശോധിച്ചത്. കൊച്ചി, ബെംഗളൂരു യൂണിറ്റില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

logo
The Fourth
www.thefourthnews.in