മലയോരമേഖലകളില്‍ കനത്തമഴ;
കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ, വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു

മലയോരമേഖലകളില്‍ കനത്തമഴ; കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ, വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു

വൈകുന്നേരം 5.45 ഓടെയായിരുന്നു മംഗളഗിരി ഒറ്റയിട്ടി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്

കേരളത്തിന്റെ മലയോര മേഖലകളില്‍ കനത്ത മഴ. കോട്ടയം ജില്ലയുടെ മലയോര മേഖലയായ തീക്കോയിയിൽ മണ്ണിടിച്ചിൽ. മൂന്നുമണിക്കൂറോളം ശക്തമായി പെയ്ത മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിൽ. തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആളപായങ്ങളില്ലെങ്കിലും കൃഷിനാശമുണ്ടായതായി റിപ്പോർട്ടുണ്ട്. സമീപത്തുള്ള തീക്കോയി ആറിൽ വെള്ളമുയരാണ് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഗതാഗത തടസമുണ്ടായതിനെ തുടർന്ന് വെള്ളാനി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലവിൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. വൈകുന്നേരം 5.45 ഓടെയായിരുന്നു മംഗളഗിരി ഒറ്റയിട്ടി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത് മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

കോട്ടയത്തിന് പുറമെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ഓടന്തോട് മേഖലയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

logo
The Fourth
www.thefourthnews.in