'ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം'; കെ സുരേന്ദ്രന്റെ 'ഔദാര്യം', പരക്കെ വിമര്‍ശനം

'ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം'; കെ സുരേന്ദ്രന്റെ 'ഔദാര്യം', പരക്കെ വിമര്‍ശനം

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തെക്കുറിച്ചുള്ള പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ച് ഇറക്കിയ പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിലാണ് ജാതീയ പരാമര്‍ശമുള്ളത്. കോഴിക്കോട് ജില്ലയിലെ പര്യടനത്തെ കുറിച്ചുള്ള പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഇന്ന് നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് വിവാദമായത്. ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദമായ പോസ്റ്റര്‍
വിവാദമായ പോസ്റ്റര്‍

ഇതാദ്യമായല്ല, ബിജെപിയുടെ ഭാഗത്തുനിന്ന് അടിസ്ഥാനവര്‍ഗത്തെ അവഹേളിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നത്. 2017-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹം 'ചെങ്കല്‍ച്ചൂള ചേരിയിലെ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു' എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം ചെറുക്കാനാണ് അമിത് ഷാ ചെങ്കല്‍ച്ചൂളയിലെത്തി ഭക്ഷണം കഴിച്ചത് എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. ബിജെപി നേതാക്കളുടെ പ്രചാരണത്തിന് എതിരെ ചെങ്കല്‍ച്ചൂളയിലെ ജനങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.

പോസ്റ്ററിനെ വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍
പോസ്റ്ററിനെ വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ സമയത്തും, 'കറുത്ത നിറമുള്ള നേതാവിനെ ഞങ്ങള്‍ പ്രസിഡന്റാക്കി' എന്ന തരത്തില്‍ ബിജെപി അണികളും നേതാക്കളും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം നേതാക്കള്‍ ഭക്ഷണം കഴിക്കുന്നത് ഉത്തരേന്ത്യയില്‍ വലിയ പ്രാധാന്യത്തോടെ ബിജെപി വാര്‍ത്തയാക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത്തരം പരിപാടികള്‍ നടത്തുന്നതും പതിവാണ്. ദളിത്, ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും ദേശീയനേതൃത്വം നിര്‍ദേശം വരെയിറക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in