CMDRF തട്ടിപ്പ് ചെറുതല്ല: അനര്‍ഹര്‍ക്ക് സഹായം; ആറ് മാസത്തിനുളളിൽ ഓഡിറ്റ് നടത്തണമെന്ന്  വിജിലൻസ്

CMDRF തട്ടിപ്പ് ചെറുതല്ല: അനര്‍ഹര്‍ക്ക് സഹായം; ആറ് മാസത്തിനുളളിൽ ഓഡിറ്റ് നടത്തണമെന്ന് വിജിലൻസ്

തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് വിജിലന്‍സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 9 ജില്ലകളിലാണ് ഇന്ന് തട്ടിപ്പ് കണ്ടെത്തിയത്. അനര്‍ഹരായവര്‍ വ്യാപകമായി ആനുകൂല്യങ്ങള്‍ കൈക്കലാക്കുകയും, ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും വ്യക്തമായതായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

അതേസമയം, പരിശോധനകളുടെ തുടര്‍ച്ചയായി തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്യും. ദുരിതാശ്വാസ നിധി അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടും. ഭാവിയില്‍ അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി ഓരോ ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ഒരു സ്പെഷ്യല്‍ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്‍സ് തീരുമാനം.

വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്‍സ് തീരുമാനം.

അനര്‍ഹര്‍ക്ക് ചികിത്സാ ധനസഹായം, കേടുപാടില്ലാത്ത വീടുകള്‍ക്ക് നഷ്ടപരിഹാരം, തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗത്തിന് ചികിത്സാ സഹായം തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് ഇന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശിയായ ഒരാള്‍ മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതിലധികം പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിച്ചു. അപറ്റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നല്‍കി. വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പറില്‍ നിന്നും ആറ് അപേക്ഷകള്‍ അയച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

അനര്‍ഹര്‍ക്ക് ചികിത്സാ ധനസഹായം, കേടുപാടില്ലാത്ത വീടുകള്‍ക്ക് നഷ്ടപരിഹാരം, തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗത്തിന് ചികിത്സാ സഹായം തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് ഇന്ന് കണ്ടെത്തിയത്.

കൊല്ലം ജില്ലയില്‍ പടിഞ്ഞാറേ കല്ലട സ്വദേശിക്ക് പ്രകൃതി ക്ഷോഭത്തില്‍ വീടിന്റെ 76 ശതമാനം കേട് പാട് സംഭവിച്ചതില്‍ 4 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിജിലന്‍സ് നടത്തിയ സ്ഥല പരിശോധനയില്‍ വീടിന് കേട്പാട് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. കൂടല്‍ വില്ലേജ് ഓഫീസില്‍ 2018-2022 വരെയുള്ള കാലയളവിലെ 268 അപേക്ഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരാളിന്റെ ഫോണ്‍ നമ്പറാണെന്നും വിജലന്‍സ് കണ്ടെത്തി. കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലാണ് തിരിമറി കണ്ടെത്തിയത്.

കോഴഞ്ചേരി താലൂക്കില്‍ ധനസഹായം വീണ്ടും വീണ്ടും അനുവദിച്ചതായും, ചില ഗുണഭോക്താക്കള്‍ ഒരേ കുടുംബാംഗങ്ങളാണെന്നും കണ്ടെത്തി. അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ 61 അപേക്ഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരേ ഫോണ്‍ നമ്പര്‍ ആയിരുന്നു. കോട്ടയം ജില്ലയിലെ മുന്‍ കോണ്ടൂര്‍ വില്ലേജ് ഓഫീസര്‍, മുന്‍ ആനിക്കാട് വില്ലേജ് ഓഫീസര്‍, മുന്‍ എരുമേലി വടക്ക് വില്ലേജ് ഓഫീസര്‍, നീഴൂര്‍ വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ ശരിയായി അന്വേഷണം നടത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായും അത് കാരണം അനര്‍ഹരായവര്‍ക്കും ധനസഹായം ലഭിച്ചതായും വിജിലന്‍സ് കണ്ടെത്തി.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടന്നു വരുന്ന പരിശോധനയ്ക്ക് വിജിലന്‍സ് ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടം വഹിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വില്ലേജ് ഓഫീസില്‍ ലഭിച്ച 78 അപേക്ഷകളില്‍ സ്വകാര്യ ആയൂര്‍വേദ ആശുപത്രിയില്‍ ജോലി നോക്കി വരുന്ന ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തളക്കളത്തൂര്‍ വില്ലേജിലെ വിദേശമലയാളിയുടെ മകന് മെഡിക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും മറ്റൊരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25000/ രൂപ ചികിത്സാധനസഹായം അനുവദിച്ചതായി കണ്ടെത്തി.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തിലായിരുന്നു സംസ്ഥാനതല മിന്നല്‍ പരിശോധന. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തരം ക്രമക്കേടുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ അഭ്യര്‍ത്ഥിച്ചു.

logo
The Fourth
www.thefourthnews.in