കെ രാധാകൃഷ്ണൻ
കെ രാധാകൃഷ്ണൻ

'ദേവസ്വം ബോര്‍ഡിനുള്ള സാമ്പത്തിക സഹായം നൽകുന്നത് സർക്കാർ'; ഇന്ദു മല്‍ഹോത്രയെ തള്ളി മന്ത്രി

ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമെന്നും ദേവസ്വം മന്ത്രി

കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈയ്യടക്കുന്നത് പതിവാണെന്ന സുപ്രീം കോടതി റിട്ടേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശത്തിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതുമാണ്. ഒരു ക്ഷേത്രത്തിന്‍റെയും വരുമാനം സര്‍ക്കാര്‍ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോര്‍ഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിവരാറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

പ്രളയവും കോവിഡും ദേവസ്വം ബോര്‍ഡുകളുടെ വരുമാനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളയിനത്തിലുമായി 2018 മുതൽ 2022 വരെ 449 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ക്ഷേത്ര വരുമാനം സര്‍ക്കാരുകള്‍ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തില്‍ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍ഡിഎഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല

മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍ഡിഎഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്.

ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലുള്ള ബൃഹത്തായ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടത്താനും സുഗമമായ തീര്‍ത്ഥാടന സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്യ

ഈ സാഹചര്യത്തില്‍ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയതെന്നും മന്ത്രി ആരോപിച്ചു.

കെ രാധാകൃഷ്ണൻ
'പത്മനാഭസ്വാമി ക്ഷേത്രത്തിനായുള്ള കമ്മ്യൂണിസ്റ്റ് നീക്കം ജഡ്ജിയായിരിക്കെ തടഞ്ഞു' വിവാദ പ്രസ്താവനയുമായി ഇന്ദു മൽഹോത്ര

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി റിട്ടേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിവാദ പരാമർശം നടത്തിയത്. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ കയ്യടക്കുന്നതെന്നും പത്മനാഭ സ്വാമി ക്ഷേത്രത്തിനെതിരെയും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നെങ്കിലും താനും ജസ്റ്റീസ് യു യു ലളിതും പരാജയപ്പെടുത്തിയെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോള്‍ പറഞ്ഞത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലൈയിൽ ഇന്ദു മൽഹോത്രയും ജസ്റ്റിസ് യു യു ലളിതും വിധി പുറപ്പെടുവിച്ചിരുന്നു.

2011 ലാണ് കേരള സർക്കാരിന് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിയന്ത്രണം അനുവദിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത്. ഈ വിധിയെ ചോദ്യം ചെയ്ത് തിരുവിതാംകൂർ മുൻ രാജകുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചു. ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇന്ദു മൽഹോത്രയും ജസ്റ്റിസ് യു യു ലളിതും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

1949 ൽ ഇന്ത്യൻ സർക്കാരുമായി ചേരാനുള്ള രേഖയിൽ ഒപ്പുവെച്ച ഭരണാധികാരിയുടെ മരണത്തോടെ ക്ഷേത്രവും പ്രതിഷ്ഠയും കൈകാര്യം ചെയ്യാനുള്ള മുൻ രാജകുടുംബത്തിന്റെ അവകാശം അവസാനിക്കില്ലെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ക്ഷേത്ര ഭരണ മേൽനോട്ടത്തിനായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കീഴിൽ താൽക്കാലിക സമിതി രൂപീകരിക്കാനും കോടതി അനുമതി നൽകിയിരുന്നു.

തിരുവനന്തപുരം ജില്ലാ ജഡ്ജി, രാജകുടുംബം, നോമിനി, കേരള സർക്കാർ ഒരു നോമിനി, കേന്ദ്ര സർക്കാർ എന്നിവരുടെ ഓരോ നോമിനികൾ സാംസ്കാരിക മന്ത്രാലയം നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം, ക്ഷേത്രത്തിലെ മുഖ്യ തന്ത്രി എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിൽ ക്ഷേത്രം ഭരിക്കുന്നത്.

ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജഡ്ജിയായിരുന്നു ഇന്ദു മൽഹോത്ര. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതി ഭരണാഘടനാ ബെഞ്ചിന്റെ വിധി. ഇതിനെതിരെ നൽകിയ റിവ്യൂ ഹർജികൾ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിൻ്റെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in