ഇനിയും കാത്തിരിക്കണം; കാലവർഷം വൈകും
അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം.
22 മുതല്‍ 26 വരെ കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ കാലയളവില്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
നൂറ്റാണ്ടിലാദ്യമായാണ് കാലവർഷം ഇത്രയും കാലതാമസം നേരിടുന്നതെന്നും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ജൂണില്‍ ശരാശരിയിലും താഴെയായിരിക്കും ലഭിക്കുന്ന മഴയെന്നാണ് പ്രവചനം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ ആറിന് അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തിലെ കാലവര്‍ഷത്തിന് ഇത്തവണ വിനയായത്.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഗോവയിലും വരുന്ന വെള്ളിയാഴ്ച മുതല്‍ തിങ്കള്‍ വരെ കനത്ത മഴ ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍ ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ ശക്തമായ മഴ പെയ്യും. വ്യാഴാഴ്ച ബിഹാറിലും ജാർഖണ്ഡിലും കനത്ത മഴ പെയ്തേക്കാം. പശ്ചിമ ബംഗാളില്‍ വെള്ളിയാഴ്ച വരെയും ഒഡീഷയിൽ ചൊവ്വാഴ്ച വരെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും മഴയ്ക്കായി കാത്തിരിക്കുകയാണ്. മണ്‍സൂണ്‍ മഴയുടെ 16-17% സംഭാവന ചെയ്യുന്ന ജൂണ്‍ മാസത്തിന് കാര്‍ഷിക മേഖലയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. ജൂണില്‍ ലഭിക്കുന്ന മഴയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വിതക്കുന്നത്. നെല്ല്, ചോളം, പരുത്തി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഖാരിഫ് വിളകളിൽ ചിലത്. 80 ശതമാനം മുതല്‍ 90 വരെ ജലസേചന സൗകര്യമുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിളയിറക്കികഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ മഴയുടനെത്തുമെന്ന പ്രതീക്ഷയിലാണ്.