നയന സൂര്യൻ
നയന സൂര്യൻ

നയന സൂര്യൻ്റെ മരണം: കൊലപാതകമെന്ന സംശയവുമായി സുഹൃത്തുക്കള്‍

അടിവയറ്റിൽ മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കഴുത്ത് ഞെരിച്ചതായും സൂചന

യുവ സംവിധായിക നയന സൂര്യൻ്റെ മരണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതിയ വഴിതിരിവ്. മരണം കൊലപാതകമാണെന്ന് സൂചനയുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നത്.

നയനയുടെ അടിവയറ്റില്‍ മര്‍ദനമേറ്റതായും കഴുത്തു ഞെരിച്ചതിൻ്റെ സൂചനയുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. നയനയുടെ അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ പരാതി. കഴുത്തിനു ചുറ്റും 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള നിരവധി മുറിവുകൾ കണ്ടെത്തി.ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതവും കണ്ടെത്തി. ഈ ആഘാതത്തില്‍ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടാക്കിയത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാസൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ സംവിധാനം ചെയ്തത് നയനയായിരുന്നു . ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളിലും നയന പങ്കാളിയായിരുന്നു.

logo
The Fourth
www.thefourthnews.in