കണ്ണൂർ ട്രെയിൻ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം; വിവരങ്ങൾ തേടി എൻഐഎ

കണ്ണൂർ ട്രെയിൻ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം; വിവരങ്ങൾ തേടി എൻഐഎ

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ പോലീസിനോട് വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതകുറവെന്നും തീവച്ചതാകാം എന്നുമാണ് റെയില്‍വെയുടെയും അനുമാനം.

കണ്ണൂർ ട്രെയിൻ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം; വിവരങ്ങൾ തേടി എൻഐഎ
ട്രെയിനിൽ വീണ്ടും തീപിടിത്തം; തീയിട്ടതെന്ന് നിഗമനം; അട്ടിമറി സാധ്യത തള്ളാതെ പോലീസ്

ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് സിസിടിവി ദൃശ്യത്തിലുള്ളത്. രാത്രി ഒന്നരയോടെയാണ് ട്രെയിനിന് തീപിടിച്ചത്. തീപിടിത്തത്തില്‍ ട്രെയിനിന് പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് സംശയിക്കുന്നത്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ച ട്രെയിനിനാണ് തീപിടിച്ചത്. മറ്റ് ബോഗികളിലേക്ക് തീ പടര്‍ന്നിരുന്നില്ല.

വലിയ അപകടമാണ് ഒഴിവായത്. കത്തിയ കോച്ചും ബിപിസിഎല്‍ സംഭരണിയും തമ്മില്‍ ഏതാണ്ട് 100 മീറ്റര്‍ മാത്രമാണ് അകലം. അട്ടിമറി സാധ്യത ഇനിയും തള്ളിക്കളഞ്ഞിട്ടില്ല. പോലീസില്‍ നിന്നും റെയില്‍വെയില്‍ നിന്നും എന്‍ഐഎ വിവരം ശേഖരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഏലത്തൂർ തീവയ്പ് കേസ് നിലവില്‍ എന്‍ഐഎയാണ് ആന്വേഷിക്കുന്നത്. ബോഗി സീല്‍ ചെയ്ത് പരിശോധന നടത്തി. ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്.

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ''മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാഴ്‌സല്‍ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. കൂടുതല്‍ പുകയുണ്ടെന്ന് പറഞ്ഞാണ് അവര്‍ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ സൈറന്‍ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തി. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. പെട്ടെന്നാണ് തീപടര്‍ന്നത്.''ദൃക്‌സാക്ഷി പറഞ്ഞു.

logo
The Fourth
www.thefourthnews.in