രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; 100ലധികം പേർ അറസ്റ്റിൽ

രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; 100ലധികം പേർ അറസ്റ്റിൽ

എൻഐഎ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ റെയ്ഡെന്ന് ഔദ്യോഗിക വൃത്തങ്ങൾ

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പോപുലർ ഫ്രണ്ടിൻ്റെ രാജ്യത്തിൻ്റെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിലെ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. എൻഐഎ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ റെയ്ഡാണ് ഇപ്പോൾ നടക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കേരളത്തിൽനിന്നടക്കം നൂറിലധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എൻഐഎയോടൊപ്പം ഇഡിയും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.

പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങള്‍, സോണല്‍ സെക്രട്ടറി എം.എച്ച് ഷിഹാസ്, ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ അന്‍സാരി, പ്രാദേശിക നേതാവ് മുജീബ് മാങ്കുഴക്കല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നതെന്ന് പിഎഫ്‌ഐ പ്രതികരിച്ചു.

സംസ്ഥാനത്ത് 50 ഇടങ്ങളിലെങ്കിലും ദേശീയ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലും വിവിധ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. പിഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ്, പിഎഫ്‌ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്, എറണാകുളം കളമശേരിയിലെ പിഎഫ്‌ഐ വൈസ് പ്രസിഡന്റ് ഇ എം അബ്ദുള്‍ റഹ്‌മാന്റെ വീട്, കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട് എന്നിങ്ങനെ വിവിധ ജില്ലകളിലായി റെയ്ഡ് പുരോഗമിക്കുകയാണ്.

അര്‍ധരാത്രിയോടെയാണ് എന്‍ഐഎയും ഇ ഡിയും പരിശോധന ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, പല സ്ഥലത്തും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയ്ഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നതെന്നാണ് പിഎഫ്ഐ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in