വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ്; സ്ഥിരീകരിച്ചത് ഐസിഎംആര്‍; ആരോഗ്യജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ്; സ്ഥിരീകരിച്ചത് ഐസിഎംആര്‍; ആരോഗ്യജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്

വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആര്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ ആരോഗ്യജാഗ്രത പാലിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഏകാരോഗ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന എല്ലാ മുന്‍കരുതലുകളും ജില്ലയില്‍ സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നടക്കുന്നതുപോലെ വയനാട്ടിലും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.

കന്യാകുമാരി മുതല്‍ കശ്മീര്‍ മുതല്‍ എവിടെയും നിപ വൈറസ് സാന്നിധ്യമുണ്ടാകാം. മറ്റ് സംസ്ഥാനങ്ങളില്‍ നിപ മരണം ഉണ്ടായിട്ടുള്ളതായി എന്‍സിഡിസി തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നമ്മുടെ സിസ്റ്റം അത്രയും ജാഗ്രതയോടുകൂടി പ്രതികരിക്കുന്നതുകൊണ്ടാണ് ഇതു കണ്ടെത്താനാകുന്നത്. കോഴിക്കോടിന്റെ തുടര്‍ച്ചയായി മറ്റു ജില്ലകളിലും പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം അറിയിച്ചതെന്നും എവിടെ വേണമെങ്കിലും ഇത്തരം സാന്നിധ്യം കണ്ടെത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആളുകള്‍ എത്തിയാല്‍ നിപ വൈറസ് കൂടി സംശയിക്കുന്നതിനുള്ള പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കും. കോഴിക്കോട് മരുതോങ്കരയില്‍ നിപ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വവ്വാലുകളെ നിരീക്ഷിക്കുന്നത് തുടര്‍ച്ചയായി നടക്കുന്നതിനാലാണ് ഇതു കാണുന്നത്. നിപയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തുന്നുണ്ട്. കോഴിക്കോട് നടത്തുന്ന നിപ പ്രവര്‍ത്തനങ്ങളെ 'കേരള വണ്‍ ഹാന്‍ഡ് സെന്റര്‍ ഫോര്‍ നിപ റിസേര്‍ച്ച്' ഒറ്റ സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവയെ ഭാവിയില്‍ ഒരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കിമാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in