എന്‍എസ്എസിന്റെ നാമജപയാത്ര: ഗൂഢലക്ഷ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാന്‍ നീക്കം

എന്‍എസ്എസിന്റെ നാമജപയാത്ര: ഗൂഢലക്ഷ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാന്‍ നീക്കം

പുതുപള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചത്തലത്തിലാണ് തീരുമാനം

മിത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാന്‍ നീക്കം. എന്‍എസ്എസ് ജാഥയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേസ് അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും മുമ്പ് സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ പോലീസ് നിയമോപദേശം തേടി. ഇതു ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടിയിലേക്ക് കടക്കുക. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ എൻഎസ്എസിനെ കൂടുതല്‍ അകറ്റുന്ന നടപടികള്‍ അവസാനിപ്പിക്കാമെന്ന രാഷ്ട്രീയ തീരുമാനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

സ്പീക്കറുടെ വിവാദ പ്രസംഗത്തിനെതിരെ എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിനായിരുന്നു നാമപജപ യാത്ര നടത്തിയത്. 'ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്' എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപ യാത്രയെത്തുടർന്ന് തന്നെയും കണ്ടാലറിയാവുന്ന ആയിരത്തോളം എൻ എസ് എസ് പ്രവർത്തകരെ പ്രതിചേർത്താണ്‌ കന്റോൺമെന്റ് പോലീസ് കേസെടുത്തത്.

അതേ സമയം കേസിലെ തുടർനടപടികൾ ഹൈക്കോടതി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള പൊലീസിന്റെ നീക്കം.

logo
The Fourth
www.thefourthnews.in