വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ആറ് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്

കൊച്ചി വരാപ്പുഴയിൽ പടക്ക നിർമാണശാലയില്‍ വൻ സ്ഫോടനം. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പടക്കശാലയിലെ തൊഴിലാളിയായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പടക്ക നിർമാണശാലയില്‍ വീണ്ടും സ്ഫോടനമുണ്ടായി.

പടക്കനിർമാണശാലയോട് ചേർന്നുള്ള വീടും പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള വീടുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുകളുണ്ട്. പോലീസും ഫയർഫോഴ്‌സും ചേർന്ന് തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. ഉഗ്ര സ്ഫോടനമെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. സ്ഫോടനം നടന്നതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടായിട്ടുണ്ട്.

ജനസാന്ദ്രതയേറിയ പ്രദേശത്താണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും പൊട്ടിത്തെറി ഉണ്ടായി. പരിക്കേറ്റവരില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പടക്കശാല അനധികൃതമാണെന്ന് നാട്ടുകാർ ആരോപിച്ചു.

വിഷു വിപണി ലക്ഷ്യമിട്ടുകൊണ്ടുളള നിര്‍മാണമായിരുന്നെന്നും ലൈസന്‍സ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in