ഉമ്മൻ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേയ്ക്ക് മാറ്റിയേക്കും

ഉമ്മൻ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേയ്ക്ക് മാറ്റിയേക്കും

എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തില്‍ ഉച്ചയോടെ ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്നാണ് വിവരം

അർബുദരോഗ തുടർ ചികിത്സകൾക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേയ്ക്ക് മാറ്റിയേക്കും. തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തില്‍ ഉച്ചയോടെ ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്നാണ് വിവരം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ ഭേദമായതതിനെ തുടർന്നാണ് ആശുപത്രി മാറ്റാന്‍ തീരുമാനമായത്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എഐസിസി ഒരുക്കുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേയ്ക്ക് മാറ്റിയേക്കും
ആരോഗ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കും; അസുഖ വിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി

ബെംഗളൂരുവിലെ ചികിത്സ തുടരാൻ ആഗ്രഹിക്കുന്നതായി സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിനോട് വ്യാഴാഴ്ച ഉമ്മൻ ചാണ്ടി പറഞ്ഞത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡോ. വികാസ് റാവുവിന്റെ മേല്‍നോട്ടത്തിലായിരിക്കും ബെംഗളൂരുവിലെ തുടർ ചികിത്സ.

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന അദ്ദേഹത്തിന്റെ സഹോദരൻ അടക്കമുള്ളവരുടെ പരാതി വലിയ വിവാദമായിരുന്നു. കുടുംബവും കോൺഗ്രസും പരാതി നിഷേധിച്ചുവെങ്കിലും സർക്കാർ മെഡിക്കൽ ബോർഡിനെ ഇതിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ മറിയം, അച്ചു, ചാണ്ടി ഉമ്മൻ എന്നിവർ ഉമ്മൻ ചാണ്ടിക്കൊപ്പം ബെംഗളൂരുവിലേക്ക് പോകും.

അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും രേഖകൾ വരെ ഇതിനായി കെട്ടിച്ചമച്ചുവെന്നും മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം താൻ വൈകാതെ വെളിപ്പെടുത്തണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in