'ഇവിടെ പാർട്ടി കോടതിയും പോലീസും': ആഭ്യന്തരവകുപ്പിനെതിരെ  പ്രതിപക്ഷം, ഒറ്റപ്പട്ടവയെ പർവതീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

'ഇവിടെ പാർട്ടി കോടതിയും പോലീസും': ആഭ്യന്തരവകുപ്പിനെതിരെ പ്രതിപക്ഷം, ഒറ്റപ്പട്ടവയെ പർവതീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കില്‍ പറഞ്ഞാല്‍ ആലുവയില്‍ രണ്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി എന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് ശേഷം അന്‍വര്‍ സാദത്ത് സഭയില്‍ പറഞ്ഞത്

സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിൽ നിർത്തി അൻവർ സാദത്തായിരുന്നു പ്രമേയത്തിന് അവതരാണാനുമതി തേടിയത്. ആഭ്യന്തര വകുപ്പ് ഗുഢസംഘത്തിന്റെ പിടിയാലണെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ തന്നെയാണ് കാണേണ്ടതെന്നും പറഞ്ഞു. നാടിനെ അപകീർത്തിപെടുത്തുന്ന പരാമർശങ്ങളാണ് പ്രതിപക്ഷം നടത്തുന്നെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചു. ഇതേതുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങി പോയി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പ് ഹൈജാക്ക് ചെയ്തതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കില്‍ പറഞ്ഞാല്‍ ആലുവയില്‍ രണ്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി എന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് ശേഷം അന്‍വര്‍ സാദത്ത് സഭയില്‍ പറഞ്ഞത്. ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

വിമര്‍ശനം ഉന്നയിക്കുന്നവരുടെ മനോനില സംശയിക്കുന്നത് വേറെ രോഗമാണ്, അതിനാണ് ചികിത്സ വേണ്ടതെന്ന് വി ഡി സതീശൻ

ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ കൈയിലാണെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു. എന്നാല്‍ അതെല്ലാം ഒറ്റപ്പെട്ട സംഭവമായിരുന്നെന്നും അതിനെ പര്‍വതീകരിച്ച് പറയേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ കൈയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും നിസാരമായ കുറ്റകൃത്യമായാല്‍പ്പോലും അവയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്ക് പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ടെന്നും കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി മറുപടിയില്‍ ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലും തൃശ്ശൂരിലും സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടി കോടതികള്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയാണ്. പാര്‍ട്ടി പോലീസ് സ്‌റ്റേഷനും പാര്‍ട്ടി കോടതിയുമാണ് കേരളത്തിലെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരെ അടിച്ചിരുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജയിലിലടച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ വിഷയവും അദ്ദേഹം സഭയില്‍ ഉന്നയിച്ചു.

വിമര്‍ശനം ഉന്നയിക്കുന്നവരുടെ മനോനില സംശയിക്കുന്നത് വേറെ രോഗമാണ്, അതിനാണ് ചികിത്സ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്ന ഗ്രോ വാസുവിന്റെ വായ് പൊത്തിപ്പിടിക്കുന്നു പോലീസ്. നിങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ലെ എന്നും 94 വയസുള്ള ആളുടെ മുഖം തൊപ്പി വെച്ച് മുഖം മറക്കാന്‍ ശ്രമിക്കുന്ന പോലീസാണ് ഇവിടെയുള്ളതെന്നും സതീശന്‍ പറഞ്ഞു.

ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ ഭാഗത്ത് അതിക്രമങ്ങള്‍ കൂടാന്‍ കാരണം പട്രോളിങ് ഇല്ലാത്തതിനാലാണെന്നും പെട്രോള്‍ അടിക്കാന്‍ കാശില്ലാത്തതാണ് പട്രോളിങ് മുടങ്ങാന്‍ കാരണമെന്നും രമേശ് ചെന്നിത്തലയും സഭയില്‍ ഉന്നയിച്ചു.

logo
The Fourth
www.thefourthnews.in